മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 400 കോടി രൂപ ആവശ്യപ്പെട്ടാണ് ഈ പ്രാവിശ്യം സന്ദേശം ലഭിച്ചത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിത്.
ഇത്തവണ ലഭിച്ചതും കഴിഞ്ഞ നാല് ദിവസമായി അയച്ച ഭീഷണികളുടെ ഭാഗമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ ലഭിച്ച വധഭീഷണി മെയിലിൽ ആവശ്യപ്പെട്ട തുക 200 കോടിയായിരുന്നു. നേരത്തെ അയച്ച മെയിലുകളോട് പ്രതികരിക്കാത്തതിനാൽ മോചനദ്രവ്യം 400 കോടി രൂപയായി ഉയർത്തിയതയാണെന്ന് മെയിലിൽ പറഞ്ഞതായി മിറർ നൗ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച അജ്ഞാതനായ ഒരാളിൽ നിന്ന് 20 കോടി രൂപ ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് വധഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷാ സൂപ്പർവൈസർ നൽകിയ പരാതിയിൽ ഗാംദേവി പോലീസ് സ്റ്റേഷനിൽ നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വീണ്ടും ശനിയാഴ്ച 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇമെയിൽ ലഭിച്ചു. ഇന്നലെ കമ്പനിക്ക് മൂന്നാമത്തെ ഇമെയിലും ലഭിച്ചു.
ഇമെയിൽ അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ചും സൈബർ ടീമുകളും സജീവമായി ഇടപെടുന്നുണ്ടെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.