ഇന്ത്യ-യുഎസ് വ്യാപാര കരാറിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കെണിയലകപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ പരുത്തി കര്‍ഷകരെയും വസ്ത്രക്കയറ്റുമതിക്കാരെയും വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം പരത്തുകയാണെന്നും രാജ്യത്തെ പരുത്തി മേഖലയെയും വസ്ത്ര വ്യവസായത്തെയും ആഴത്തില്‍ മുറിപ്പെടുത്തുന്ന രീതിയിലാണ് സര്‍ക്കാര്‍ കരാറുകള്‍ ഒപ്പിട്ടിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
ഇത് ഏത് തരത്തിലുള്ള നയമാണ്? ഇത് യഥാര്‍ത്ഥത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ചോയ്‌സ് ആണോ- അതോ ‘മുന്നില്‍ കിണര്‍, പിന്നില്‍ കുഴി’ എന്ന അവസ്ഥയിലേക്ക് നമ്മെ തള്ളിവിടാന്‍ രൂപകല്‍പ്പന ചെയ്ത ഒരു കെണിയാണോ?
അമേരിക്കയിലേക്കുള്ള വസ്ത്രക്കയറ്റുമതിയില്‍ ബംഗ്ലാദേശിന് 0% താരിഫ് ആനുകൂല്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് 18% നികുതി ചുമത്തുന്നതിനെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കന്‍ പരുത്തി ഇറക്കുമതി ചെയ്യുക എന്ന നിബന്ധനയിലാണ് ബംഗ്ലാദേശിന് ഈ വലിയ ആനുകൂല്യം ലഭിക്കുന്നത്. ഇതേ ആനുകൂല്യം ഇന്ത്യയ്ക്ക് വേണമെങ്കില്‍ അമേരിക്കയില്‍ നിന്ന് പരുത്തി ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ താന്‍ ചോദ്യം ചോദിച്ചപ്പോള്‍ മാത്രമാണ് വ്യക്തമാക്കിയതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇക്കാര്യം എന്തുകൊണ്ടാണ് ഇതുവരെ രാജ്യത്തോട് മറച്ചുവെച്ചതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
സര്‍ക്കാരിന്റെ ഈ നയം ഇന്ത്യയെ ഒരു കെണിയില്‍ വീഴ്ത്തിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അമേരിക്കയില്‍ നിന്ന് പരുത്തി ഇറക്കുമതി ചെയ്താല്‍ നമ്മുടെ സ്വന്തം പരുത്തി കര്‍ഷകര്‍ നശിക്കും, എന്നാല്‍ ഇറക്കുമതി ചെയ്തില്ലെങ്കില്‍ നമ്മുടെ വസ്ത്ര വ്യവസായം വിദേശ രാജ്യങ്ങളോട് മത്സരിക്കാനാവാതെ തകരുകയും ചെയ്യും. ‘മുന്നില്‍ കിണറും പിന്നില്‍ കുഴിയും’ എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കൂടാതെ ഇന്ത്യയില്‍ നിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കാനോ നിര്‍ത്താനോ ബംഗ്ലാദേശ് ആലോചിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഉപജീവനത്തിന്റെ നട്ടെല്ലാണ് പരുത്തി കൃഷിയും വസ്ത്ര വ്യവസായവും. കോടിക്കണക്കിന് ആളുകളുടെ നിത്യഭക്ഷണമാണ് ഈ മേഖലയെ ആശ്രയിച്ചിരിക്കുന്നത്. ഈ മേഖലകളെ തകര്‍ക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് കുടുംബങ്ങളെ തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഗുരുതരമായ നീക്കമാണിതെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കുന്നു.
ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന ദീര്‍ഘവീക്ഷണമുള്ള ഒരു സര്‍ക്കാര്‍ കര്‍ഷകരെയും കയറ്റുമറ്റിക്കാരെയും ഒരുപോലെ സംരക്ഷിക്കുന്ന കരാറുകളായിരുന്നു ഉണ്ടാക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് നേര്‍ വിപരീതമായി നരേന്ദ്ര ‘സറണ്ടര്‍’ മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ഇരു മേഖലകളെയും ദോഷകരമായി ബാധിക്കുന്ന കരാറിലാണ് ഒപ്പിട്ടതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ നരേന്ദ്ര മോദി കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടി സറണ്ടര്‍ മോദി മുദ്രാവാക്യങ്ങള്‍ പാര്‍ലമെന്റിലടക്കം പ്രതിപക്ഷം ശക്തമാക്കി പ്രതിഷേധിച്ചിരുന്നു.