നാവികസേനയുടെ ചില നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ ആപ്പുകള്‍ക്കാണ് നിരോധനം. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്സുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകളും നിരോധിച്ചു. ഡിസംബര്‍ 27നാണ് ഇത് സംബന്ധിച്ച ഉത്തരവ് നാവിക സേന പുറപ്പെടുവിച്ചത്.
നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ ഡിസംബർ 20തിന് വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിലായിട്ടുണ്ട്.
ആന്ധ്രാപ്രദേശ് ഇന്‍റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ഇവര്‍ സോഷ്യല്‍മീഡിയ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ച് പാക് ചാര സംഘടനയായ ഐ എസ ഐ ക്ക്നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നാവികസേനയുടെ നിര്‍ണായക നീക്കം. സംഭവത്തിന്റെ അന്വേഷണ ചുമതല എൻ ഐ എ ക്ക് കൈമാറിയിട്ടുണ്ട്. രഹസ്യവിവരങ്ങൾ പാക് രഹസ്യാന്വേഷണഏജന്‍സിയായ ഐഎസ്ഐക്ക് വേണ്ടിയാണ് ചേര്‍ത്തിയതെന്ന വ്യക്തമായ വിവരങ്ങൾ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു വിവരങ്ങള്‍ കൈമാറിയത്.