സൗത്ത് ഡൽഹിയിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ 20 പേർ മരിച്ചു. നാൽപതോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 7 പേരുടെ നില ഗുരുതരമാണ്.
അപകടത്തിനിടെ ശ്വാസം മുട്ടിയാണ് പലരും മരിച്ചത്. സംഭവത്തിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു മാളവ്യനഗറിലുള്ള ഹോട്ടലിൽ തീപിടിത്തമുണ്ടായത്.
8.50ഓടെയാണ് തങ്ങൾ വിവരം അറിഞ്ഞതെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പ്രതികരിച്ചു. അപകടമുണ്ടായതോടെ ഭയന്ന് കെട്ടിടത്തിൽ നിന്ന് ചാടിയവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ആഫ്രിക്കക്കാരാണ്.