പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഐഎം. പ്രധാനമന്ത്രിയുടെ അഭിസംബോധന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് പരാതി. സിപിഐഎം ജനറൽ സെക്രട്ടറി എം. എ. ബേബിയാണ് പരാതി നൽകിയത്.
ദൂരദർശനെ അടക്കം പ്രധാനമന്ത്രി രാഷ്ട്രീയ സന്ദേശം നൽകാൻ ഉപയോഗിച്ചുവെന്നും പ്രധാനമന്ത്രിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും പരാതിയിൽ എം. എ. ബേബി ആവശ്യപ്പെട്ടു. നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കരെയും സിപിഐ നേതാവും രാജ്യസഭാംഗവുമായ സന്തോഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാകാതെ പോയതിൽ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്നും പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നും പരാതിയിൽ അനിൽ അക്കരെ ആരോപിച്ചു.