അണ്ണാഡിഎംകെയിൽ അധികാരപ്പോര് ശക്തമാകുന്നു. തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ അണ്ണാഡിഎംകെയിൽ അധികാരം പിടിച്ചെടുക്കാനുള്ള ഒ.പനീര്‍സെല്‍വത്തിന്റെയും എടപ്പാടി പളനിസാമിയുടെയും പോരാട്ടം ശക്തമാകുന്നു. പാര്‍ട്ടി ആസ്ഥാനത്ത് അണികള്‍ ചേരിതിരിഞ്ഞ് പ്രകടനം നടത്തി.
ഏകനേതൃത്വത്തിലേക്ക് പാര്‍ട്ടി മാറമെന്ന പ്രമേയം, വ്യാഴാഴ്ച നടക്കുന്ന ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ എടപ്പാടി പളനിസാമി തുടങ്ങി. ഇതോടെ തന്നെ ഒതുക്കാമെന്നത് വ്യാമോഹം മാത്രമാണന്ന് ഒ. പനീര്‍സെല്‍വവും തുറന്നടിച്ചു.
എടപ്പാടി പളനിസാമിക്ക് ഭൂരിപക്ഷം എല്‍.എമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും പിന്തുണയുണ്ട്. ജയലളിത വികാരം പരമവധി ഉയര്‍ത്തുകയാണു പനീര്‍സെല്‍വം പാർട്ടി പിടിക്കാൻ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം ഇരട്ട നേതൃത്വമാണെന്നാണ് ഇ.പി.എസ് പക്ഷം ആരോപിക്കുന്നത്.
ഡി.എം.കെ സര്‍ക്കാരിനെതിരെ ക്രിയാത്മ പ്രതിപക്ഷമായി സജീവ ഇടപടല്‍ നടത്താന്‍ ഇരട്ട നേതൃത്വത്തിനാകുന്നില്ലെന്ന് ഒരു വിഭാഗം പരാതി ഉന്നയിച്ചിരുന്നു. ജയലളിതയുടെ മരണത്തിനുശേഷം ഒ.പനീര്‍സെല്‍വം കോ ഓര്‍ഡിനേറ്ററും എടപ്പാടി പളനിസാമി ജോയിന്റ് കോ–ഓര്‍ഡിനേറ്ററുമായ ഇരട്ട നേതൃത്വമാണ് അണ്ണാഡി.എം.കെയെ നയിക്കുന്നത്.