അതിർത്തി നഗരങ്ങളിലെ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും. തിങ്കളാഴ്ച രാത്രി പാക് ഡ്രോൺ കണ്ട പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചത്. ശ്രീനഗർ, ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, മറ്റ് മൂന്ന് അതിർത്തി നഗരങ്ങൾ എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്നത്തേക്ക് റദ്ദാക്കിയതായി ഇൻഡിഗോയും എയർ ഇന്ത്യയും അറിയിച്ചു.
ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സർവീസുകളും ഇൻഡിഗോ റദ്ദാക്കി.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ഇൻഡിയോ അറിയിച്ചു. സാഹചര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സർവീസുകൾ സംബന്ധിച്ച അപ്‌ഡേറ്റുകൾ യാത്രക്കാർക്ക് ലഭ്യമാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഡ്രോൺ കണ്ടെത്തിയ സാംബയിൽ ഉൾപ്പെടെ സ്ഥിതി ശാന്തമാണ്. അതേസമയം, വെടിനിർത്തൽ തുടരാൻ ഇന്ത്യ-പാക് സൈനിക ഡയറക്ടർ ജനറൽമാർ തമ്മിലുള്ള ചർച്ചയിൽ ധാരണ. അതിർത്തി പ്രദേശങ്ങളിൽ സൈനികരെ കുറയ്ക്കുന്നതിലും ധാരണയായതായാണ് റിപ്പോർട്ട്.
ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പാലിക്കപ്പെടുന്നുവെന്ന് സൈന്യം അറിയിച്ചു. ജമ്മുവിലുൾപ്പെടെ ഇന്നലെ വന്നത് നിരീക്ഷണ ഡ്രോണുകളാണെന്നും മറ്റു സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലെന്നും സേന അറിയിച്ചു.