ശിവരാത്രി, ഉഗാദി തുടങ്ങിയ ഉത്സവ ദിവസങ്ങളിലും താൻ മാംസാഹാരം കഴിക്കാറുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശുഭമുഹൂർത്തങ്ങളിലോ ഭക്ഷണനിയന്ത്രണങ്ങളിലോ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2026-ലെ സംസ്ഥാന ബജറ്റ് അവതരണത്തിന് ‘അശുഭകരമായ’ സമയം ഒഴിവാക്കി എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാഹുകാലം, ഗുളികകാലം, യമഗണ്ഡകാലം തുടങ്ങിയ വിശ്വാസങ്ങളെ താൻ പണ്ടേ തള്ളിക്കളഞ്ഞതാണെന്നും നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. ഭരണപരമായ കാര്യങ്ങളെ നയിക്കേണ്ടത് അന്ധവിശ്വാസങ്ങളാകരുത് എന്നാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി.
‘എല്ലാ ദിവസവും ഒരുപോലെയാണ്. നമ്മൾ ചില ദിവസങ്ങളെ ഉത്സവങ്ങളായി നിശ്ചയിക്കുന്നു എന്ന് മാത്രം. ഉഗാദിക്കും ശിവരാത്രി ദിവസങ്ങളിലും മാംസാഹാരം കഴിക്കുന്നതിൽ ഒരു തെറ്റുമില്ല’ അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ കാലങ്ങളിൽ പലതവണ രാഹുകാല സമയത്ത് ഞാൻ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അഭ്യർത്ഥന മാനിച്ചാണ് ആ സമയം ഒഴിവാക്കിയത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നതുകൊണ്ട് അവരുടെ താല്പര്യത്തെ ഞാൻ ബഹുമാനിച്ചു. വ്യക്തിപരമായി എനിക്ക് രാഹുകാലത്തോ ഗ്രഹണത്തിനോ ഒന്നും പേടിയില്ല’ സിദ്ധരാമയ്യ പറഞ്ഞു.
അശുഭകരമായ സമയം നോക്കി ബജറ്റ് അവതരിപ്പിച്ചത് സിദ്ധരാമയ്യയുടെ രാഷ്ട്രീയ അരക്ഷിതാവസ്ഥ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചിരുന്നു. അടുത്ത ബജറ്റ് അവതരിപ്പിക്കാൻ താൻ ഉണ്ടാകുമോ എന്ന ആശങ്കമൂലമാണ് മുഖ്യമന്ത്രി മുഹൂർത്തം നോക്കിയതെന്ന് അദ്ദേഹം പരിഹസിച്ചു. ഇതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.