പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാർ മര്‍ദിച്ച കേസില്‍ നരഹത്യാശ്രമത്തിനുള്ള കുറ്റം ചുമത്തിയതില്‍ ചോദ്യങ്ങളുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി. പരിശോധനകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നും എസ്‌ഐടിയുടെ ഉദ്യേശമെന്തെന്നും കോടതി ചോദിച്ചു.
വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയ പരാതി പൊലിപ്പിച്ച് എഴുതിയതുപോലെയെന്നും കോടതി പരാമര്‍ശിച്ചു. ദൃശ്യങ്ങള്‍ പ്രധാനമെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. ദൃശ്യങ്ങള്‍ പോലീസ് പകര്‍ത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗണ്‍മാന്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണ്. ഹര്‍ജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ സുരക്ഷ മാത്രമല്ലേ ഗണ്‍മാന്‍മാരുടെ ഡ്യൂട്ടിയെന്നും പുറത്തെ പ്രതിഷേധങ്ങളെ നേരിടേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു. വിഐപി സുരക്ഷ ഗണ്‍മാന്‍മാരുടെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി അടക്കമുള്ളവരെ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. നിസാര പരുക്കല്ലേ എന്ന് ചോദിച്ച കോടതിയോട് വൈകാരികമായാണ് വാദിഭാഗം പ്രതികരിച്ചത്. കോടതി ഇതൊന്നും കാണുന്നില്ലേയെന്നും അത് വിഷമകരമാണെന്നും അവര്‍ വാദിച്ചു.