വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ മുഖമുദ്ര ഇരട്ടത്താപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വീര്യം കുറഞ്ഞ മദ്യത്തെ കുറിച്ച് നല്ല നിർവചനം വേണം. നികുതി കുറയ്ക്കുന്ന നിലപാടുമായി എങ്ങനെ ആണ് ഇതിനെ ബന്ധിപ്പിക്കാൻ കഴിയുകയെന്ന് എം വി ഗോവിന്ദൻ ചോദിച്ചു. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കണമെന്നാണ് എൽഡിഎഫ് നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കശുമാങ്ങ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വീര്യം കുറച്ച് മദ്യം ഉൽപാദിപ്പിക്കുമ്പോൾ അത് കർഷകർക്ക് ഗുണം ചെയ്യും. മുന്‍ സര്‍ക്കാരിന്റെ കാലത്തും അപേക്ഷ വന്നിരുന്നു. വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരണമെന്നല്ല ഉത്പാദിപ്പിക്കണമെന്നാണ് എല്‍ഡിഎഫ് നയം. അന്നത്തെ എക്‌സൈസ് വകുപ്പ് മന്ത്രിയെന്ന നിലയില്‍ വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെ തീരുമാനിക്കുമ്പോഴാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിതരണത്തിനായി കമ്പനികളുടെ കത്ത് വരുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
2022 ജനുവരിയിൽ വിഷയം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഈ സമയം താൻ മന്ത്രിയല്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. ഫയലിൽ വച്ച് ചർച്ച ചെയ്യാതിരുന്ന വിഷയമായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം ഈ ഫയൽ മുഖ്യമന്ത്രിയുടെ കയ്യിൽ എത്തി. കോൺഗ്രസ് നേതൃത്വനാടും യുഡിഎഫിനോടും ഈ വിഷയം ചർച്ച ചെയ്തില്ല. ആരോടും ചർച്ച ചെയ്യാതെ എങ്ങനെയാണ് ഈ വിഷയം ബഡ്ജറ്റിൽ അവതരിപ്പിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.