വിസ് അച്യുതാനന്ദന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും തീരാനഷ്ടമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. വിഎസിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞ ടിപി രാമകൃഷ്ണന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും നയിക്കുന്നതിലും രൂപീകരണത്തിലും വിഎസിന്റെ നേതൃത്വപരമായ പങ്ക് അതുല്യമാണെന്നും കൂട്ടിച്ചേർത്തു.
ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നിട്ടും പ്രധാന പ്രശ്‌നങ്ങളില്‍ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിഎസ് വഹിച്ച പങ്ക് സമൂഹത്തിന് മുന്നിലുണ്ടെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വിഎസ് നേതൃത്വം നല്‍കി മുന്നോട്ടു കൊണ്ടുപോയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുകയെന്നത് അദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്‍പില്‍ നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തമാണെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞതോടെയായിരുന്നു വിഎസിന്റെ മരണവാർത്ത പുറത്ത് വന്നത്. ഹൃദയാഘാതത്തെ തുടർന്ന് ഒരുമാസത്തോളമായി തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു വി എസ് അച്യുതാനന്ദൻ. ഇന്ന് ഉച്ചയോടെയാണ് വിഎസിന്റെ നില ഗുരുതരമായത്. എസ്‌യുടിയിലെ ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയായിരുന്നു. തിരുവനന്തപുരം എസ്യുടി ആശപുത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ നില അതീവഗുരുതരമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വിഎസിനെ കാണാന്‍ ആശുപത്രിയിലെത്തി.