വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ സർക്കാരിനെതിരെ വിമർശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശൻ ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുന്നുവെന്ന് എഡിറ്റോറിയലിൽ വിമർശനം. തീരുമാനം യുഡിഎഫിന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാനെന്നും എഡിറ്റോറിയലിൽ പറയുന്നു.
മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ വിമർശനം. മുസ്‍ലിം ലീഗ് അഴിമതിക്ക് കുടപിടിക്കുന്നെന്നും ആരോപണം. ഘടകകക്ഷികളിൽ നിന്നുപോലും എതിർപ്പുണ്ടായിട്ട് മുഖ്യമന്ത്രി തീരുമാനം പിൻവലിക്കാൻ തയാറായിട്ടില്ല. സർക്കാരിന്റെ യഥാർഥ അജൻഡകളിലേക്കാണ് സർക്കാർ നടപടി വിരൽ ചൂണ്ടുന്നതെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നു. ഭരണത്തിന്റെ ആദ്യ നാളുകളിൽതന്നെ അഴിമതിയുടെ കറപുരണ്ട ഒരു തീരുമാനത്തിലേക്ക് സർക്കാർ എടുത്തുചാടിയത് മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് വിമർശനം.
എക്‌സൈസ് മന്ത്രി പോലും അറിയാത്ത ബജറ്റ് പ്രസംഗത്തിലൂടെ മദ്യ ലോബികൾക്ക് കോടികളുടെ ലാഭം കൊയ്യാനുള്ള വഴിയൊരുക്കലാണെന്നും ആരോപണം. വിഡി സതീശന്റെ മംഗളൂരു യാത്ര ഈ സാഹചര്യത്തിൽ അതീവ ഗൗരവത്തിൽ കാണേണ്ടതാണെന്ന് ദേശാഭിമാനി പറയുന്നു. ജനവഞ്ചനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അഴിമതിയുടെ വീര്യം തിരിച്ചറിയാൻ ഇനിയുമെന്ത് തെളിവാണെ് കേരളത്തിന് വേണ്ടതെന്നും ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നു.