ഭീഷണിയും അക്രമങ്ങളും വേണ്ട; തിരുപ്പട്ടത്തിന് ചേര്‍ന്ന ജീവിതം നയിക്കണം; വിശ്വാസികള്‍ സഭക്കൊപ്പം; ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നിരിക്കുന്ന അധികാരം വിനിയോഗിക്കും; വിമതരോട് മലയാളത്തില്‍ വത്തിക്കാന്‍

എറണാകുളം അങ്കമാലി രൂപതയിലെ വൈദികര്‍ക്ക് ഏകീകൃത കുര്‍ബാന സംബന്ധിച്ച് മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിന്‍ കത്തയച്ചു. ഇഗ്ലീഷിന് പുറമെ കത്തിന്റെ മലയാള പരിഭാഷയും അദേഹം അയച്ചിട്ടുണ്ട്. 20ന് മുന്‍പ് എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നും വൈദികര്‍ തിരുപ്പട്ടത്തിന് ചേര്‍ന്ന ജീവിതം നയിക്കണമെന്നും ഭീഷണി, അക്രമം പോലുള്ള പരിപാടികള്‍ അംഗീകരിക്കില്ല. ഇങ്ങനെ ഉണ്ടായാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തനിക്ക് തന്നിരിക്കുന്ന അധികാരം വിനിയോഗിക്കുമെന്നും അദേഹം വൈദികര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ എസ് ജെ വൈദികര്‍ക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം

സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ നിര്‍ണ്ണായക തീരുമാനവും, പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ വ്യക്തമായ നിര്‍ദ്ദേശവും, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വ്യക്തമായ ആവശ്യപ്പെടലും ഉണ്ടായിരുന്നിട്ടും എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ വിശുദ്ധ കുര്‍ബാനയുടെ ആഘോഷ രീതിയെക്കുറിച്ചുള്ള സിനഡല്‍ തീരുമാനം പല പള്ളികളിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍, താഴെ ഒപ്പിട്ട ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ എസ്.ജെ. എന്ന ഞാന്‍ ഈ ദിവസങ്ങളില്‍ ഞാന്‍ കണ്ടുമുട്ടിയ സകലരോടും വേണ്ടവിധം സംവദിച്ച ശേഷം, രൂപതയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു കിട്ടിയ അപേക്ഷകളും നിവേദനങ്ങളും പരിഗണിച്ചുകൊണ്ട്, ശരിയായ പഠനത്തിനും ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷം, പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള കോംപീറ്റന്റ് സമിതികളുമായുള്ള ചര്‍ച്ചയ്ക്കും ശേഷം, എറണാകുളം അങ്കമാലി-അതിരൂപതയിലെ പൊന്തിഫിക്കല്‍ ഡെലിഗേറ്റ് എന്ന എന്റെ പദവിയില്‍ നിന്നു കൊണ്ട്, പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ എനിക്ക് തന്നിരിക്കുന്ന അധികാരമുപയോഗിച്ച്, എറണാകുളം അങ്കമാലി അതിരൂപതയിലെ മുഴുവന്‍ വൈദികരോടും ഈ അതിരൂപതയില്‍ വസിക്കുകയും ജോലി ചെയ്യുന്നവരുമായ സകല സന്യസ്തരോടുമായി താഴെ പറയുന്ന തീരുമാനങ്ങള്‍ അറിയിക്കുന്നു:

1. കുര്‍ബാന അര്‍പ്പണം സംബന്ധിച്ച സിനഡിന്റെ തീരുമാനം 2023 ഓഗസ്റ്റ് 20 മുതല്‍ നടപ്പാക്കുക. ഈ കല്പനക്കെതിരെയുള്ള ഏതൊരു അനുസരണക്കേടും പരിശുദ്ധ പിതാവിനെതിരെയുള്ള മനഃപൂര്‍വവും വ്യക്തിപരവും കുറ്റകരവുമായ അനുസരണക്കേടായി പരിഗണിക്കപ്പെടുന്നതാണ്. അതിനാല്‍ , ഈ നിര്‍ദ്ദേശം പാലിക്കാതിരിക്കുന്നത് അനിവാര്യമായും കൂടുതല്‍ അച്ചടക്ക നടപടികള്‍ ക്ഷണിച്ചു വരുത്തുന്നതാണ് എന്ന് നിങ്ങള്‍ ഓരോരുത്തരോടും വ്യക്തിപരമായി അറിയിക്കുന്നു.

ഭീഷണി, അക്രമം, ഉപദ്രവങ്ങള്‍, മറ്റുള്ളവര്‍ ഉണ്ടാക്കുന്ന അലങ്കോലങ്ങള്‍ തുടങ്ങിയ
ഭൗതിക കാരണങ്ങളാല്‍, സിനഡിന്റെ തീരുമാനം അനുസരിച്ചുള്ള കുര്‍ബാന അര്‍പ്പിക്കാന്‍ പറ്റാത്ത ഒറ്റപ്പെട്ട സാഹചര്യത്തില്‍, സിനഡിന്റെ തീരുമാനം അനുസരിച്ചുള്ള കുര്‍ബാന അര്‍പ്പിക്കാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടെന്ന് ഉറപ്പാക്കുന്നത് വരെ പൊതുജനങ്ങള്‍ക്കായി കുര്‍ബാന അര്‍പ്പിക്കരുതെന്നു ഞാന്‍ നിങ്ങളോട് കല്‍പ്പിക്കുകയും നിങ്ങളെ അതിന് അധികാരപ്പെടുത്തുകയും ചെയ്യുന്നു.

2. എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2022 മാര്‍ച്ച് 25 ന് എഴുതിയ കത്ത്, എല്ലാ ഇടവക പള്ളികളിലും എല്ലാ കുരിശുപള്ളികളിലും വിരുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന ഇതര സ്ഥാപനങ്ങളിലും എല്ലാ ആരാധന ശുശ്രുഷകളിലും 2023 ഓഗസ്റ്റ് 20 ഞായറാഴ്ച, വിശ്വാസികള്‍ക്കായി വായിച്ചിരിക്കേണ്ടതാണ്.

ഈ ഉത്തരവ് നടപ്പിലാക്കിയ ശേഷം, പരിശുദ്ധ പിതാവിന്റെ കത്ത് വായിച്ചതായി സ്ഥിരീകരിച്ച് ഇടവക വികാരി, അസിസ്റ്റന്റ് വികാരിമാര്‍ ഉണ്ടെങ്കില്‍ അവര്‍, കൈക്കാരന്മാര്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി അല്ലെങ്കില്‍ പാരിഷ് കൗണ്‍സിലിലെ രണ്ട് പ്രതിനിധികള്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തി എറണാകുളം-അങ്കമാലി അതിരൂപതാ കൂരിയാ ചാന്‍സലര്‍ക്ക് അയയ്ക്കുക. മറ്റിടങ്ങളില്‍ , സ്ഥാപനത്തിന്റെ അധികാരി അതിരൂപതാ കൂരിയയ്ക്ക് റിപ്പോര്‍ട്ട് അയക്കേണ്ടതാണ്. പരിശുദ്ധ പിതാവ് ഈ കത്തില്‍ പ്രകാശിപ്പിച്ച ഉദ്ദേശ്യങ്ങള്‍ നിങ്ങളുടെ വ്യക്തിപരമായ വ്യാഖ്യാനങ്ങളാല്‍ ചോര്‍ത്തി കളയരുതെന്നും, മറിച്ച് കുര്‍ബാനയുടെ അര്‍പ്പണരീതി സംബന്ധിച്ച സിനഡ് തീരുമാനം അതിരൂപതയില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് പരിശുദ്ധ പിതാവിന്റെ താല്പര്യം നേരിട്ടും വ്യക്തമായും മനസിലാക്കുവാന്‍ ദൈവ ജനത്തെ സഹായിക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കണമെന്നും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.

ഈ കല്പനയോടുള്ള ഏതൊരു അനുസരണക്കേടും ദൈവജനത്തോട് സംവദിക്കാനുള്ള പരിശുദ്ധ പിതാവിന്റെ അവകാശത്തെ തടസപ്പെടുത്തുന്നതാണെന്നും ഇത്തരം നടപടികള്‍ പരിശുദ്ധ പിതാവിനെതിരെയുള്ള ഗുരുതരമായ കുറ്റമായി പരിഗണിക്കപ്പെടുന്നതും തുടര്‍ന്ന് കാനോനിക ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുന്നതുമാണ്.

3. പരിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണവേളയില്‍ നിയമപരമായ മേലധികാരികളെ അനുസ്മരിക്കേണ്ടതാണ്. ആരാധനക്രമപുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ, എല്ലാ ആരാധന ശുശ്രുഷ വേളകളിലും മാര്‍പ്പാപ്പയെയും മേജര്‍ ആര്‍ച്ചുബിഷപ്പിനെയും അപ്പസ്‌തോലിക് അഡ്മിനി സ്‌ട്രേറ്ററെയും അനുസ്മരിക്കണമെന്ന് നിങ്ങളോരോരുത്തരോടും വ്യക്തിപരമായി ഞാന്‍ കല്‍പിക്കുന്നു.

ഈ കല്പന നിവൃത്തിയാക്കുന്നതിലുള്ള ഏതൊരു ഉപേക്ഷയും പൗരസ്ത്യ കാനന്‍ നിയമം ( 1438) അനുശാസിക്കുന്ന ശിക്ഷാ നടപടികള്‍ ക്ഷണിച്ചു വരുത്തുന്നതാണ്. പ്രിയ വൈദിക സഹോദരങ്ങളേ, തിരുപ്പട്ടസ്വീകരണ വേളയില്‍ നിങ്ങളെടുത്ത അനുസരണ പ്രതിജ്ഞയെക്കുറിച്ച് നിങ്ങള്‍ ഗൗരവത്തോടെ ചിന്തിക്കണമെന്നും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്നും ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ. നിയമാനുസൃത അധികാരികളെ അനുസരിക്കാനും വിശ്വാസികള്‍ക്ക് മുന്നില്‍ നല്ലൊരു മാതൃക സൃഷ്ടിക്കാനും ദൈവത്തില്‍ നിന്ന് സഭവഴി, സമ്പൂര്‍ണ്ണ ദാനമായി ലഭിച്ച, സഭാധികാരികളാല്‍ ഭരമേല്‍പ്പിക്കപ്പെട്ട തിരുപ്പട്ടത്തിന് ചേര്‍ന്ന ജീവിതം നയിക്കാനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.

Latest Stories

RCB VS PBKS: നിനക്ക് തന്ന വാക്ക് ഞാൻ പാലിക്കാൻ ശേഷിക്കുന്നത് ഒരേ ഒരു വിജയം; മത്സരശേഷം വൈറലായി വിരാട് കോഹ്ലി അനുഷ്ക ശർമ്മ സംഭാഷണം

RCB VS PBKS: നിനക്കൊക്കെ ജയിക്കണമെങ്കിൽ ആദ്യം സാൾട്ടിനെ പുറത്താക്കണം, എന്നിട്ടല്ലേ ബാക്കി; ഫൈനലിലേക്ക് രാജകീയ പ്രവേശനം നേടി ആർസിബി

RCB VS PBKS: നിന്നെയൊക്കെ തീർക്കാൻ ഞങ്ങളുടെ ബോളർമാർ തന്നെ ധാരാളം; പഞ്ചാബിനെതിരെ ആർസിബി ബോളർമാരുടെ സംഹാരതാണ്ഡവം

RCB VS PBKS: പൂട്ടുമെന്ന് പറഞ്ഞാല്‍ കോഹ്‌ലി പൂട്ടിയിരിക്കും, പഞ്ചാബ് ബാറ്റര്‍ക്ക് സൂപ്പര്‍താരം ഒരുക്കിയ കെണി, പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച, വീഡിയോ

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി