നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. കുട്ടികളെ പുറത്തെടുക്കാന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിവരികയാണ്.
അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണ് കയറ്റി വരികയായിരുന്നു ടിപ്പര്‍ ലോറി. എത്ര പേരാണ് അപകടത്തില്‍പ്പെട്ടതെന്നതില്‍ അവ്യക്തത തുടരുകയാണ്.
പുറത്തെടുത്തവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് നാട്ടുകാര്‍ അറിയിച്ചു. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരികയാണ്. പന്ത്രണ്ടോളം കുട്ടികള്‍ വെയിറ്റിങ് ഷെഡ്ഡിലുണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ടിപ്പര്‍ പാഞ്ഞുവരുന്നത് കണ്ടതോടെ ഇതില്‍ ചിലര്‍ ഓടിമാറി. എട്ടുപേരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനമെന്ന് വാര്‍ഡ് മെമ്പര്‍ ജലജ പറഞ്ഞു. അമിത വേഗതയില്‍ പാഞ്ഞുവന്ന ടിപ്പര്‍ ഒരു മതിലില്‍ ഇടിച്ചാണ് നിന്നതെന്നും തകര്‍ന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കിയാണ് കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.