"ഇത്രയും വംശീയമായ ചോദ്യം ഒരു ടി.വി ഷോയ്ക്കിടെ നേരിടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല": കൊടിക്കുന്നിൽ സുരേഷ്

കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ “ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ” എന്ന നികേഷ് കുമാറിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. ലോക ചരിത്രത്തിൽ തന്നെ ഇത്രയും വംശീയമായ ചോദ്യം ഒരു ടി.വി പരിപാടിക്കിടെ നേരിടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല എന്നും കൊടിക്കുന്നിൽ സുരേഷ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

“ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ”
കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മാധ്യമ പ്രവർത്തകൻ സമുന്നതനായ രാഷ്ട്രീയ നേതാവിനെതിരെ വംശീയമായ മുൻവിധിയോടെ ചോദ്യം ചോദിക്കുന്നത്.

ഒരു പക്ഷേ ലോക ചരിത്രത്തിൽ തന്നെ ഇത്രയും റേസിസ്റ്റ് ആയ ചോദ്യം ഒരു ടീവി ഷോയ്ക്കിടെ നേരിടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല. CPM നേതാക്കന്മാർ എന്തെങ്കിലും മൊഴിഞ്ഞാൽ ഉത്തരത്തിലിരുന്ന് പല്ലി ചിലയ്ക്കുന്നത് പോലെ പ്രതികരിക്കുന്ന സാംസ്കാരിക നായകരുടെ നാവ് ഇപ്പോൾ എവിടെയെന്ന് ചോദിക്കുന്നില്ല. ജാതീയതയും സ്തീ വിരുദ്ധതയും ജനാധിപത്യ ധ്വംസനവും കോൺഗ്രസുകാർക്ക് നേരെയാവുമ്പോൾ “ചത്തത് പോലെ കിടന്നേക്കാം” എന്ന് സാംസ്കാരിക പ്രമുഖർ AKG സെൻ്ററിൽ എഴുതി കൊടുത്തിട്ടുണ്ടോ ?

ശരിയാണ്, കെ സുധാകരൻ എന്ന പ്രസിഡന്റ് ഭാഷയിലും ഭാവത്തിലും കുറച്ചൊക്കെ അഗ്രസീവാണ്. അതിന് അദ്ദേഹത്തിന്റെ കീഴാള ജാതി അല്ല കാരണം. മറിച്ച് ജാതിക്കോട്ടകൾ കൂടിയായ നിങ്ങളുടെ പാർട്ടി ഗ്രാമങ്ങളിലെ അനുഭവങ്ങളാണ്. വധശ്രമങ്ങളെ അടക്കം പ്രതിരോധിച്ചും കൂടപ്പിറപ്പുകളുടെ ചോര കണ്ടിട്ടും തളർന്നു പിൻമാറാതെ പാർട്ടി ഗ്രാമങ്ങളിൽ കൊണ്ടും കൊടുത്തും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത് കെ സുധാകരൻ ആണെങ്കിൽ, മൂവർണ്ണ കൊടി പിടിച്ച് അന്തസ്സോടെ നിവർന്ന് നിൽക്കാൻ ഞങ്ങളുടെ കുട്ടികൾക്ക് ധൈര്യം പകർന്നത് കെ സുധാകരൻ ആണെങ്കിൽ അദ്ധേഹത്തിന് അൽപ്പം അഹങ്കരിക്കാനുള്ള വകുപ്പൊക്കെയുണ്ട്.

ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും കസേര കണ്ടിട്ടാണ് നികേഷൊക്കെ മാടമ്പിത്തരവുമായി സുധാകരന്റെ നെഞ്ചത്തോട്ട് കേറാൻ തുനിയുന്നതെങ്കിൽ കെ എസ് ആ ചാനൽ ചർച്ചയിൽ ഓർമിപ്പിച്ചത് മാത്രമേ പറയാനുള്ളു- അധികാരത്തിന്റെ വെള്ളിക്കാശുകൾ കണ്ട് കണ്ണുമഞ്ഞളിക്കുമ്പോൾ സ്വന്തം പിതാവിന്റെ ഓർമ്മകൾ എങ്കിലും നികേഷ് മറന്നു പോകരുത്.

നികേഷിനോട് മാപ്പ് പറയാൻ ഞാൻ ആവശ്യപ്പെടുന്നില്ല. മനസാക്ഷി ഉള്ളവർക്കുള്ളതാണ് മാപ്പും തിരുത്തലുമൊക്കെ. അത്തരമൊരു ബാധ്യത ഇല്ലെന്ന് കൂടിയാണ് നികേഷ് ഇന്നലെ മലയാളികൾക്ക് മുന്നിൽ വിളിച്ചു പറഞ്ഞത്.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ