കുട്ടനാടിന്റെ പ്രാദേശിക അവധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അടക്കം പറഞ്ഞ മറുപടി മൈക്കിലൂടെ സഭയാകെ കേട്ട സംഭവം ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി കെ യു ജനീഷ് കുമാര്‍ എംഎല്‍എ. നിയമസഭയോട് കള്ളം പറയുന്നത് ചട്ടലംഘനമാണെന്ന് കെ യു ജനീഷ് കുമാര്‍ പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കുമെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
ഒരേ വിഷയത്തില്‍ സഭയ്ക്ക് അകത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ രണ്ടുതരം നിലപാടുകള്‍ സ്വീകരിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് സഭാചട്ടങ്ങളുടെയും പൊതുമര്യാദകളുടെയും കടുത്ത ലംഘനമാണെന്നും ജനീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. അന്തിമമായി തീരുമാനമെടുത്ത ഒരു കാര്യത്തില്‍ സഭയോട് കള്ളം പറയുന്ന ഇത്തരം നിലപാടുകള്‍ ജനാധിപത്യത്തോടും നിയമസഭയോടും കാണിക്കുന്ന വലിയ അനാദരവാണെന്ന് പൊതുജനം വിലയിരുത്തുന്നു.
എത്രയൊക്കെ ഒളിപ്പിച്ചു വെക്കാന്‍ ശ്രമിച്ചാലും ഉള്ളിലിരുപ്പുകള്‍ എന്നെങ്കിലും പുറത്തുചാടുമെന്ന് ഉറപ്പുള്ളവര്‍ക്ക് ഇത്തരം ഇരട്ടമുഖങ്ങള്‍ ചേരില്ലെന്നും ജനീഷ് കുമാര്‍ പറഞ്ഞു. വള്ളംകളി ദിവസം കുട്ടനാടിന് പ്രാദേശിക അവധി നല്‍കുന്ന കാര്യം ജനപ്രതിനിധി സഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഗണിക്കാമെന്ന മറുപടിയാണ് മുഖ്യമന്ത്രി പരസ്യമായി നല്‍കിയത്. എന്നാല്‍ സെക്കന്‍ഡുകള്‍ ശേഷം ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യമന്ത്രി അടക്കം പറയുന്നത് ഓണ്‍ ആയ മൈക്കിലൂടെ കേള്‍ക്കുകയായിരുന്നു.