ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആറന്മുള എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ആരോഗ്യ മേഖലയാകെ കുളം തോണ്ടി. ഇതുവരെ വീണാ ജോർജിന്റെ പോക്കറ്റ് മാത്രമാണ് വികസിച്ചത്. ആറന്മുള മണ്ഡലത്തിൽ പൂർത്തിയായ ഒരു പദ്ധതി പോലും എടുത്ത് പറയാനില്ല. ഉദ്ഘാടനങ്ങൾ മാത്രം ചെയ്യാറുണ്ട്. വെറും പിആർ വർക്ക് മാത്രമാണ് ഇപ്പോൾ നടക്കുന്നത് എന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ, തീപിടുത്തമുണ്ടായി രോഗികൾ മരിച്ച സംഭവത്തെ കുറിച്ചും കുമ്മനം രാജശേഖരൻ പരാമർശിച്ചു. വെന്റിലേറ്റർ, ഐസിയു എല്ലാം കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥലമാണ്. അത്തരത്തിലുള്ള ക്രമീകരണങ്ങളാണ് അവിടെ ഉണ്ടായിരിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രി ഐസിയുവിൽ തീപിടിക്കുക എന്ന് പറയുന്നത് അനാസ്ഥ കൊണ്ട് മാത്രം സംഭവിച്ചതാണ്. മരിച്ച രോഗികളുടെ വീട്ടിൽ പോയി മാപ്പ് പറഞ്ഞശേഷം വേണമായിരുന്നു വീണാ ജോർജ് പ്രചരണത്തിന് ഇറങ്ങേണ്ടിയിരുന്നത്. അതിന്റെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കേണ്ടത് മന്ത്രി തന്നെയാണെന്നും കുമ്മനം രാജശേഖരൻ തുറന്നടിച്ചു.