സംസ്ഥാനത്തെ മുസ്ലിം വീടുകൾ സന്ദർശിക്കാൻ ബിജെപി. എല്ലാ വീടുകളിലും സന്ദർശനം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലക്ഷ്യം വോട്ടല്ലെന്നും തെറ്റിദ്ധാരണ മാറ്റാനാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താൻബിജെപി ഒരുങ്ങുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ സലാമിനെ നേതൃത്വത്തിൽ ഒരു മുസ്ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചത്. അതേസമയം സിപിഎമ്മും കോൺഗ്രസ്സും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യമെന്നും വോട്ട് പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.