സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പുകടിയേറ്റ് 23 പേർ ആംബുലൻസ് സഹായം തേടി. പാമ്പുകടി സംശയവുമായി ഒമ്പത് പേരും ആംബുലൻസ് വിളിച്ചു. എല്ലാവരെയും ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ചു.ആലപ്പുഴയിൽ ഇന്നലെ മാത്രം ഏഴ് പേർക്കാണ് പാമ്പ് കടിയേറ്റത്.
കായംകുളത്ത് 3, 10 വയസുള്ള രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർക്ക് പാമ്പ് കടിയേറ്റു. രണ്ട് പേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പേര്‍ കായംകുളം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ആലപ്പുഴ, ചേർത്തല തണ്ണീർമുക്കം എന്നിവിടങ്ങളിൽ രണ്ട് പേർക്ക് പാമ്പിന്റെ കടിയേറ്റു. ഇവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം, കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനുള്ളില്‍ നിന്നും അഞ്ചു പാമ്പുകളെ പിടികൂടി. മേത്തലെ കാപ്പുമ്മല്‍ രമേശന്റെ വീട്ടില്‍ നിന്നാണ് വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടികൂടിയത്.