പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയില്‍ നല്‍കിയ സ്വീകരണത്തിനിടെ വേദിയില്‍ നാടകീയ സംഭവങ്ങള്‍. നീരസം പ്രകടിപ്പിച്ച് ഷാഫി പറമ്പില്‍ എംപിയും വേദിയില്‍ അനുനയിപ്പിക്കാനുള്ള ഡിസിസി അംഗങ്ങളുടെ ശ്രമവും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാണ്. പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്. ജാഥ ക്യാപ്റ്റന്‍ വി ഡി സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി പറമ്പില്‍. എന്നാല്‍ യോഗത്തിന് അധ്യക്ഷ്യത വഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ വി ഡി സതീശനെ സംസാരിക്കാനായി വിളിച്ചു.
വിഡി വേദിയില്‍ നിന്ന് മൈക്കിനടുത്തേക്ക് എത്തുമ്പോഴേക്കും വേദിയിലുണ്ടായിരുന്ന ഡിസിസി അംഗങ്ങള്‍ ഷാഫിയെയാണ് വിളിക്കേണ്ടതെന്നും മാറിപ്പോയെന്നും ഡിസിസി സെക്രട്ടറിയെ ഓര്‍മ്മിപ്പിച്ചു. ഇതോടെ വേദിയില്‍ ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നവര്‍ പറഞ്ഞത് മനസിലാക്കി, ഉടനെതന്നെ ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. ‘വിളിച്ച് കഴിഞ്ഞിട്ടാണോ തന്നെ വിളിക്കുന്നത്’ എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ ചെറിയ തര്‍ക്കമുണ്ടായി.
ഡിസിസി സെക്രട്ടറിയെ തൂക്കിയെടുത്ത് നീക്കും പോലെ ഷാഫി പറമ്പില്‍ മാറ്റി നിര്‍ത്തുന്നതും വീഡിയോകളില്‍ കാണാം. പിന്നീട് വി ഡി സതീശന്‍ തന്നെ തുടര്‍ന്ന് സംസാരിക്കുകയും ചെയ്തു. സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടില്‍ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താന്‍ കൂടുതല്‍ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു. ‘പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടിയും എണ്ണിക്കോളൂ’എന്ന് മാത്രം പറഞ്ഞു ഷാഫി പ്രസംഗം അവസാനിപ്പിച്ചു.
വിഷയം വലിയ ചര്‍ച്ചയാവുകയും ട്രോളാവുകയും ചെയ്തതോടെ യാതൊരു പരിഭവം പറച്ചിലും അവിടെ ഉണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. സ്വീകരണ സമ്മേളനം വൈകിയപ്പോള്‍ ഇനി തന്നെ വിളിക്കേണ്ട എന്ന് ഷാഫി പറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു. ഞങ്ങളുടെ പ്രതീക്ഷയേക്കാള്‍ ആളുകള്‍ എത്തിയപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായി എന്നത് സത്യമാണെന്ന് പ്രമോദ് കക്കട്ടില്‍ പ്രതികരിച്ചു. ‘ജാഥാ ക്യാപ്റ്റന്‍ വന്ന് കഴിഞ്ഞാല്‍ പിന്നീട് ആരും സംസാരിക്കേണ്ടതില്ലെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. കുറേ നേതാക്കന്മാര്‍ വേദിയിലുണ്ടായിരുന്നു. സീനിയറായ എം.കെ.രാഘവന്‍ സംസാരിച്ചു. പിന്നീട് ഷാഫി പറമ്പിലായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. സമയം വൈകിയത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ വിളിച്ചത്’ പ്രമോദ് കക്കട്ടില്‍ പറഞ്ഞു.