കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാകും യുഡിഎഫ് സർക്കാരിന്റെ ഭരണമെന്ന് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങൾക്ക് സന്തോഷമായി ജീവിക്കാനുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളതെന്നും ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയിൽ ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനത്ത് എത്താൻ ഒരു പോരാട്ടവും നടത്തിയിട്ടില്ല. മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തെരഞ്ഞെടുക്കാനാണ് പറഞ്ഞത്. എല്ലാവരേയും പരിഗണിക്കാൻ കഴിയാത്തതിലെ പ്രയാസമുണ്ടെന്നും ചെന്നിത്തല സത്യപ്രതിജ്ഞക്ക് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു.
താങ്കൾ ഹാപ്പിയാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഞാൻ ഹാപ്പിയാണോ എന്നതല്ല, ജനങ്ങൾ ഹാപ്പിയാണോ എന്നതാണ് പ്രധാനം എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പാർട്ടി എനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. ഇരുപത്തിയേഴാം വയസ്സിൽ എംഎൽഎയും ഇരുപത്തിയെട്ടാം വയസ്സിൽ മന്ത്രിയുമായി. ആ റെക്കോർഡ് ഇതുവരെ ആരും തകർത്തിട്ടില്ല. പാർട്ടി ഏൽപ്പിച്ച ഏത് ദൗത്യവും നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.