തൃശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) വിലയിരുത്തല്‍. ഷോര്‍ട് സര്‍ക്യൂട്ട് സാധ്യതയില്‍ ഉള്‍പ്പടെയാണ് പരിശോധന. മുണ്ടത്തിക്കോട് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടട്രേറ്റ് പരിശോധന പൂര്‍ത്തിയായി. അപകട കാരണം എന്താണ് എന്നതില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകമാകും.
ലൈസന്‍സ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്. വെടിക്കെട്ട് സ്‌ഫോടനത്തില്‍ ശരീര ഭാഗങ്ങള്‍ തേടിയുള്ള പരിശോധന പൂര്‍ത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂര്‍ത്തിയാക്കി. വെടിക്കെട്ട് നിര്‍മാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂര്‍ത്തിയായി. അവിടെ നിന്നും ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിള്‍ ഫോറന്‍സിക് എടുത്ത ശേഷം പൊലീസ് നിര്‍ദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.
സ്‌ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിക്കും. പരുക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ അടിയന്തര ധനസഹായമായി അനുവദിക്കും.
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണത്തിനു തീരുമാനമായത്. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ നല്‍കാനും തീരുമാനമായി. സ്‌ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനാണ് അന്വേഷണത്തിന്റെ ചുമതല.
സ്‌ഫോടനത്തെ തുടര്‍ന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. കെഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് പാടത്ത് നിന്നും ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. പെട്ടിമുടി അടക്കമുള്ള നിരവധി ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മായ, മര്‍ഫി എന്നീ നായ്ക്കളാണ് പരിശോധന നടത്തിയത്.
മുണ്ടത്തിക്കോട് വെടിമരുന്ന് സ്‌ഫോടന ദുരന്തത്തില്‍ 13 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന 5 പേരുള്‍പ്പെടെ 13 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇതുവരെ മോര്‍ച്ചറിയില്‍ എത്തിയത് 9 മൃതദേഹമാണ്. ഏഴുപേരെ തിരിച്ചറിഞ്ഞു.