ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി 36 വണ്ടികള്‍ പിടിച്ചെടുത്തെന്ന് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ്. രണ്ട് വര്‍ഷമായി തട്ടിപ്പ് നടക്കുന്നു. രജിസ്ട്രേഷന് വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ആര്‍മിയുടെവരെ രേഖകള്‍ വ്യാജമായി നിര്‍മിച്ചു. പലതിനും ഇന്‍ഷൂറന്‍സും ഫിറ്റ്നസും ഇല്ലായിരുന്നെന്നും കണ്ടെത്തി.
ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കാറുകള്‍ ഇന്ത്യയിലെത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന് നുംഖോര്‍ എന്ന പേരില്‍ സംസ്ഥാന വ്യാപക പരിശോധന നടന്നത്. ഇത്തരത്തിൽ 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിലുണ്ടെന്ന് ടിജു തോമസ് പറഞ്ഞു. ഇന്ത്യൻ ആർമിയുടെയും അമേരിക്കൻ എംബസിയുടെയും ഇന്ത്യൻ എംബസിയുടെയും പേര് ഉപയോഗിച്ചാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്.
ലിസ്റ്റിലെ 90 ശതമാനം വാഹനങ്ങളും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് കണ്ടെത്തി. പരിവാഹൻ വെബ് സൈറ്റിൽ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കുവരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങൾ.
നിയമവിരുദ്ധമായാണ് വാഹങ്ങളുടെ വിൽപ്പന നടക്കുന്നത്. ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. പലതിനും ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ല. നടൻ ദുൽഖര്‍ സൽമാന്റെ രണ്ട് വാഹനങ്ങളാണ് പരിശോധിച്ചത്.
അതിൽ ഒരെണ്ണം പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും പിഴ അടച്ച് കേസ് തീര്‍ക്കാൻ കഴിയില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. അതോടൊപ്പം ദുല്‍ഖറും അമിത് ചക്കാലയ്ക്കലും അടക്കമുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. നടന്മാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.