യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ് എന്ന് പറഞ്ഞ കെ സുരേന്ദ്രൻ കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നും പരിഹസിച്ചു. പുതിയുഗ കേരളം സൃഷ്ടിക്കാൻ ബജറ്റിന് ആയിട്ടില്ലെന്നും മുങ്ങിത്താഴുന്ന കേരളത്തെ ഉണ്ടാക്കുന്നതാണ് ബജറ്റെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രഖ്യാപനങ്ങൾ ഒന്നും ബജറ്റിലില്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റാണിതെന്നും കൂട്ടിച്ചേർത്തു. കോളേജ് വിദ്യാർത്ഥികൾക്കുള്ള 1000 രൂപ എവിടെ. UDF സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്. കേന്ദ്ര സർക്കാരിൻ്റെ വയോവന്ദൻ യോജനയിൽ കേരളം ഒപ്പുവച്ചിട്ടില്ല. പകരം പ്രഖ്യാപനം മാത്രം. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണ് പുതിയ പദ്ധതിയെന്നും സുരേന്ദ്രൻ വിമർശിച്ചു.
വിലക്കയറ്റം തടയാൻ ഒരു പ്രഖ്യാപനവും കൊണ്ടുവന്നില്ല. കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനം എവിടെ?. ബജറ്റ് വാചക കസർത്ത് മാത്രം. വികസനത്തിന് വേണ്ടിയുള്ള ഒന്നുമില്ല. കെ എൻ ബാലഗോപാലിൻ്റെ കാർബൺ പതിപ്പാണ് വി ഡി സതീശൻ്റേയും ബജറ്റെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.