മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വായ്പ അടച്ച് തീർത്ത് മുസ്ലിം ലീഗ്. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലെ 48 ലക്ഷം രൂപയുടെ വായ്പയാണ് പാർട്ടി അടച്ചുതീർത്തത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നാണ് പണം നൽകിയത്.
ഇന്ന് രാവിലെ 10.30 ഓടെയാണ് കടം അടച്ച് തീർപ്പാക്കിത്. ജപ്തിഭീഷണി വാർത്ത വന്നതിനു പിന്നാലെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു.
എം. കെ. മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. മാര്‍ച്ച് 31-നകം ബാങ്ക് വായ്പ കുടിശ്ശിക മുഴുവന്‍ അടച്ചു തീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ഉറപ്പു നല്‍കിയതായും ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. മാര്‍ച്ച് 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബാങ്ക് നോട്ടീസയച്ചിരുന്നു. കോഴിക്കോട് നടക്കാവിലുളള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച നോട്ടീസ് ലഭിച്ചത്.