ടി.പി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തമാവുന്നു. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ്കുമാറിനെയും, കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദിനെയും പ്രതിയാക്കികേസെടുത്തതിനെതിരെ, പത്രപ്രവർത്തക യൂണിയൻ ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും. പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം യൂണിയന്‍ മുഖ്യമന്ത്രിയെ അറിയിക്കും.
കേസ് പിൻവലിക്കാനാവശ്യമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. വിഷയം സഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. പൊലീസ് നടപടിക്കെതിരെ നിയമവിദഗ്ധരും വ്യാപക വിമർശമാണ് ഉയർത്തുന്നത്. വിഷയത്തിൽ പ്രതികരിക്കാതെ ഉരുണ്ടുകളിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ.
കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവിൽ റഷീദിനെ സെൻകുമാർ അപമാനിച്ചത്. തുടർന്ന് സെൻകുമാറിനൊപ്പമെത്തിയവർ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കടവിൽ റഷീദ് പരാതി നൽകിയ ശേഷം നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ കൻറോണ്‍മെൻറ് പൊലീസ് കേസെടുത്തു.
പിന്നാലെ എതിർപരാതിയുമായി സെൻകുമാറും രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവർത്തകയൂണിയന്റെ വാട്സ് അപ് ഗ്രൂപ്പിൽ പി ജി സുരേഷ്‍ കുമാർ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെൻകുമാറിന്‍റെ പരാതി. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരന്വേഷണവും നടത്താതെ പി ജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്.