അറ്റകുറ്റപ്പണികൾക്കായി കരിപ്പൂർ വിമാനത്താവളത്തിലെ റൺവേകൾ 15 മുതൽ അടച്ചിടും. വിമാനത്താവളത്തിൽ അറ്റകുറ്റപണികളും റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ നീളം വർധിപ്പിക്കുന്ന ജോലികളും തിങ്കളാഴ്ച ആരംഭിക്കും.
ആറര കോടി രൂപ ചെലവിൽ നടക്കുന്ന നിർമാണ ജോലികൾക്കായി തിങ്കളാഴ്ച മുതൽ ഇവിടുത്തെ റൺവേ വീണ്ടും താൽക്കാലികമായി അടക്കും. നിർമാണ ജോലികൾക്കായി പകൽ 12 മുതൽ 2.30 വരെയും 3.30 മുതൽ വൈകീട്ട് ഏഴ് വരെയുമാണ് റൺവേ അടക്കുക. മാർച്ച് 24 വരെ ഇത് തുടരും. ഉച്ചക്ക് ഒരു മണിക്കൂറിനിടയിൽ നാല് വിമാനങ്ങളുടെ സർവിസ് ഉള്ളതിനാലാണ് ഈ സമയത്തുമാത്രം റൺവേ പ്രവർത്തിക്കുന്നക്കുന്നത്.
നിലവിൽ 90 മീറ്ററാണ് കരിപ്പൂരിലെ റിസയുടെ നീളം. ഇടത്തരം-വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് റിസയുടെ നീളം 240 മീറ്ററായി വർധിപ്പിക്കുന്നത്.