കരമനയില്‍ അനന്തു ഗിരീഷ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി അക്രമികള്‍ കൊലപ്പെടുത്തിയത് ചോര മരവിപ്പിക്കുന്ന ക്രൂരകൃത്യത്തിലൂടെ. കൃത്യമായ ആസൂത്രണത്തോടെ എട്ട് പേരടങ്ങുന്ന സംഘമാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. സംഘത്തിലെ ഒരാളുടെ പിറന്നാള്‍ ആഘോഷത്തിന് ഇടയിലാണ് അനന്തുവിനെ കൊല്ലാന്‍ സംഘം ആസൂത്രണം നടത്തിയത്. പിറന്നാള്‍ ആഘോഷത്തിന് മദ്യവും ലഹരിമരുന്നും ഇവര്‍ ഉപയോഗിച്ചതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
കൈമനത്തു ദേശീയപാതയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്ന തോട്ടത്തിലെ പൊളിഞ്ഞ കെട്ടിടത്തിലാണ് ഇവര്‍ ആഘോഷം നടത്തിയത്. തുടര്‍ന്ന് സംഘം പദ്ധതി തയ്യാറാക്കുകയായിരുന്നു. വിഷ്ണു, അഭിലാഷ്, റോഷന്‍, ബാലു, ഹരി, അരുണ്‍ ബാബു, റാം കാര്‍ത്തിക്, കിരണ്‍ കൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിലൊരാളുടെ പിറന്നാളായിരുന്ന ലഹരിയുടെ കൊഴുപ്പോടെ ഇവര്‍ നടത്തിയത്.
കൊഞ്ചിറവിള ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അക്രമിസംഘവും അനന്തു ഗിരീഷിന്റെ സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുള്ള പകപോക്കലാണ് അനന്തുവിന്റെ കൊലപാതകത്തിലെത്തിച്ചത്.
കൊഞ്ചിറവിള അനന്തു ഭവനില്‍ ഗിരീഷിന്റെയും മിനിയുടേയും മകന്‍ അനന്തുവിന്റെ (21) മൃതദേഹം ബുധനാഴ്ചയാണ് കൈകാലുകള്‍ വെട്ടിയ നിലയില്‍ നീറമണ്‍കര ബിഎസ്എന്‍എല്‍ ഓഫിസിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിലെ പൊളിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്.
ചാക്ക ഐടിഐ വിദ്യാര്‍ത്ഥിയായ അനന്തുവിനെ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാലുപേര്‍ ചേര്‍ന്ന് തളിയില്‍ അരശുംമൂട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. അരശുംമൂട്ടിലെ കടയില്‍ ജ്യൂസ് കുടിക്കാന്‍ നിര്‍ത്തിയപ്പോഴാണ് ബലമായി സ്വന്തം ബൈക്കില്‍ തന്നെ കയറ്റികൊണ്ടു പോയത്. അനന്തു ദിവസവും കൈമനത്ത് ഒരു പെണ്‍കുട്ടിയെ കാണാന്‍ വരാറുണ്ടെന്ന് അരുണ്‍ ബാബു നല്‍കിയ വിവരമനുസരിച്ചാണ് സംഘം ബൈക്കുകളില്‍ അനന്തുവിനെ തട്ടിക്കൊണ്ടു പോകാന്‍ പുറപ്പെട്ടത്.
തന്റെ ബൈക്ക് റോഡില്‍ വെച്ച് ഒരു ബേക്കറിയിലേക്ക് അനന്തു പോയപ്പോള്‍ വിഷ്ണു ആ ബൈക്കില്‍ കയറി. അഭിലാഷും റോഷനും കൂടി അനന്തുവിനെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടു വന്നു ബലമായി തങ്ങളുടെ ബൈക്കില്‍ നടുവിലായി ഇരുത്തി. നാട്ടുകാരിലൊരാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം ഭീഷണിപ്പെടുത്തി. നേരെ തങ്ങളുടെ ഒളിസങ്കേതത്തില്‍ എത്തിച്ച് ഇവര്‍ സംഘം ചേര്‍ന്ന് അനന്തുവിനെ കൊലപ്പെടുത്തുകയായിരുന്നു.
കൈകാലുകള്‍ വെട്ടിപ്പൊളിച്ച രീതിയിലായിരുന്നു അനന്തുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഞരമ്പുസഹിതം കൈകാലുകളില്‍ നിന്ന് മാംസം മുറിച്ചെടുത്തത് സംഘത്തിലുള്ള വിഷ്ണുവായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. അനന്തു രക്തം വാര്‍ന്നു പിടയുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്നു സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു. വിഷ്ണു ഉള്‍പ്പെടെ എട്ടു പേരെയാണ് ഇനി പിടികൂടാനുള്ളത്. അറസ്റ്റിലായ അഞ്ചുപ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഒരു കൂസലുമില്ലാതെയാണ് പ്രതികള്‍ പൊലീസിനോട് കൊലപാതകം എങ്ങിനെ നടത്തിയതെന്ന് വിവരിച്ചത്.