ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് താനെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ട വിഷയത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ലെന്നും സുകുമാരൻ നായർ പിതൃതുല്യനെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘മതേതര വിശ്വാസിയായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. എല്ലാ സമുദായക്കാരും എനിക്ക് ഒരുപോലെയാണ്. കരയോഗത്തിലെ അംഗമായതിനാൽ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ തിരഞ്ഞെടുത്തതാണ്. വളഞ്ഞ വഴിയിൽ കൂടി വന്നയാളല്ല, വോട്ട് ഇട്ട് തിരഞ്ഞെടുത്തതാണ്. സുകുമാരൻ നായർ ജീവിച്ചിരിക്കുന്ന കാലത്തോളം അദ്ദേഹത്തിനൊപ്പം നിൽക്കണമെന്നാണ് പിതാവ് മരിക്കും മുമ്പ് എനിക്ക് തന്നെ ഉപദേശം’
‘അതുപോലെത്തന്നെ എൻഎസ്എസിൻ്റെ ഔദ്യോഗിക വിഭാഗത്തിൽ ആര് ഇരുന്നാലും അവരെ എതിർക്കരുതെന്നും പറഞ്ഞിട്ടുണ്ട്. അച്ഛന് കൊടുത്ത വാക്കാണ്, അത് പാലിക്കും. സുകുമാരൻ നായർ പിതൃതുല്യനായ ആളാണ്. അദ്ദേഹത്തെ എതിർക്കില്ല. സാറേ എന്ന് വിളിച്ചയാളെ അമ്മാവാ എന്ന് വിളിക്കില്ല. രണ്ടു ദിവസം മുമ്പുവരെ എന്നോട് വളരെ അടപ്പമുണ്ടായിരുന്നു അദ്ദഹത്തിന്. വെള്ളാപ്പള്ളി നടേശൻ എന്നെ അതിരൂക്ഷമായി വിമർശിച്ചത് സുകുമാരൻ നായരുടെ ആളായതുകൊണ്ടാണ്. അല്ലാതെ വ്യക്തിവിരോധം കൊണ്ടല്ല എന്നും ഗണേഷ് കുമാർ പറഞ്ഞു.