ആലപ്പുഴയിൽ നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണവും അട്ടിമറിച്ചെന്ന് കണ്ടെത്തൽ. അന്വേഷണത്തിലെ അട്ടിമറി വ്യക്തമാക്കുന്ന മൊഴി എസ്ഐടിക്ക് ലഭിച്ചു. ആദ്യ അന്വേഷണം നടത്തിയ എസ്ഐയും രണ്ട് പൊലീസുകാരുമാണ് എസ്ഐടിക്ക് മൊഴിനൽകിയത്.
ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥനാണ് ഇടപെട്ടതെന്നാണ് മൊഴി. കേസ് ഡയറി ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം തിരുത്തിച്ചെന്നും മൊഴിയില്‍ പറയുന്നു. തലസ്ഥാനത്ത് താമസിപ്പിച്ചാണ് സിഡി ഫയൽ തിരുത്തിയത്. എസ്ഐടി ഇത് പ്രത്യേക റിപ്പോർട്ടാക്കി ഡിജിപിക്ക് കൈമാറും. തിരുത്തിയതിന് മുമ്പുള്ള റിപ്പോർട്ട് എസ്ഐടി കണ്ടെത്തി.
അതേസമയം ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ നടപടിയെന്ന് റിപ്പോർട്ട്. നാല് ഗൺമാൻമാർക്കെതിരെ നടപടിവരുമെന്നും ഗൺമാരുടെ മർദ്ദനം ചട്ടവിരുദ്ധമാണെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലീസിന് അവമതിപുണ്ടാക്കുന്നതെന്നായിരുന്നു എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട്.