ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രണ്ടാം കേസിലും ജാമ്യം ലഭിച്ചു. ഇതോടെ ഇന്നു വൈകുന്നേരം തന്നെ പോറ്റി പുറത്തിറങ്ങും. രണ്ടാമത്തെ കേസായ കട്ടിളപ്പാളി കേസിലാണ് ഇപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായി 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് പോറ്റി അര്‍ഹനാവുകയായിരുന്നു.
കട്ടിളപ്പാളി കേസില്‍ തിങ്കളാഴ്ചയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി കോടതി പരിഗണിച്ചത്. തുടര്‍ന്ന് ഇന്നലെ വിശദവാദത്തിനായി കേസ് മാറ്റിയിരുന്നു. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായി. ദ്വാരപാലക കേസിൽ പോറ്റിക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസിൽ എസ്ഐടി ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. സ്വർണക്കൊള്ള കേസിൽ ഇതുവരെ മൂന്നു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ എന്നിവർക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43ാം ദിവസം കോടതി ജാമ്യം നൽകിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ അടക്കം ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ട ഹൈക്കോടതി ദേവസ്വം ബെഞ്ച് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും കുറ്റപത്രം വൈകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ മേല്‍നോട്ടത്തിലാണ് കേസ് നടക്കുന്നതെന്നും ജാമ്യം ലഭിച്ചുവെന്നുവെച്ച് കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ലെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. 90 ദിവസത്തിനുശേഷം പ്രതികള്‍ക്കു ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നു കരുതുന്നില്ല. തിടുക്കത്തില്‍ കുറ്റപത്രം നല്‍കിയാല്‍ വിചാരണയ്ക്കു മുന്‍പേ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. കാത്തിരിക്കൂ എന്നും കോടതി പറഞ്ഞു.