ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്നുവെന്ന ആണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ടയ്‌ക്കൊരുങ്ങി പൊലീസ്. ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന് കരുതപ്പെടുന്ന മറൈന്‍ ഡ്രൈവിലും മാനവീയം വീഥിയിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.
അതേസമയം ഡാര്‍ക്ക് നെറ്റ് ഉൾപ്പടെയുള്ള സൈബര്‍ ഇടത്തെ ലഹരി മൊത്തക്കച്ചവടം പിടിക്കാന്‍ പൊലീസ് സജ്ജമാവും. ഇതോടനുബന്ധിച്ച് സൈബര്‍ ഡോമും പൊലീസ് ഇന്റലിജന്‍സും നിരീക്ഷണം ശക്തമാക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല നൽകിയിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ നിന്ന് മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുകുന്നുവെന്നും ഇത് തടയാൻ റെയില്‍വെ സ്‌റ്റേഷനുകളില്‍ ഡോഗ് സ്‌ക്വാഡ് പരിശോധനയുൾപ്പെടെ നടത്തുമെന്നുമാണ് വിവരം. ഇതിനായി റെയില്‍വെ പൊലീസുമായി ചേര്‍ന്ന് പരിശോധന നടത്തും. ഇത് കൂടാതെ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുന്നതായുമാണ് കണ്ടെത്തൽ. ഡിജെ പാര്‍ട്ടികളിൽ സൂഷ്മ നിരീക്ഷണത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപത്തെ കടകൾ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ എന്നിവിടങ്ങളിൽ പരിശോധന ഊര്‍ജിതമാക്കും. മയക്കുമരുന്ന് കേസിലെ ശിക്ഷാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നും ജില്ലാ പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ കോടതി നടപടികള്‍ വിലയിരുത്തണമെന്നുമുള്ള ആവശ്യങ്ങളും ചർച്ചയിലുണ്ട്.