ഡോ. വന്ദന ദാസ് വധക്കേസിൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്ന് പ്രതി സന്ദീപ് കോടതിയിൽ. എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും പ്രതി പറഞ്ഞു. താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു.
തന്റെ പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന വൈകാരികമായ അഭ്യർത്ഥനയും പ്രതി കോടതിക്ക് മുന്നിൽ വെച്ചു. എന്നാൽ സന്ദീപിന്റേത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.
2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചതായിരുന്നു സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയിൽ എത്തിച്ച അയൽവാസിയെയും സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടർ വന്ദനയെയും സന്ദീപ് ആക്രമിക്കുന്നത്. മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കഴുത്തിലും മുതുകിലും അടക്കം വന്ദനയെ കുത്തുകയായിരുന്നു.