കേരള സർവകലാശാല നടത്തിയ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. സംവരണ തത്വങ്ങൾ പാലിച്ചില്ല എന്ന് കാണിച്ച് നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി.
സർക്കാരും സർവകലാശാലയും സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. അധ്യാപക നിയമനങ്ങളില്‍ സംവരണം നിശ്ചയിച്ച രീതിയിൽ തെറ്റില്ലെന്ന് കോടതി ചൂണ്ടികാട്ടി.
തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിംഗിൾ ബഞ്ച് നിയമനങ്ങൾ റദ്ദാക്കിയത്. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സർവകലാശാല സംവരണം നിശ്ചയിച്ചത്. സർവകലാശാലയുടെ നടപടി ഭരണഘടന വ്യവസ്ഥകൾക്കും സുപ്രീം കോടതി വിധിക്കും എതിരാണെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിലപാട്.
ഇതിനെതിരെയാണ് ഡിവിഷൻബെഞ്ചില്‍ സര്‍ക്കാരും സര്‍വകലാശാലയും അപ്പീല്‍ നല്‍കിയത്. നിയമനങ്ങൾ റദ്ദാക്കപ്പെട്ട അധ്യാപകരും അപ്പീൽ നൽകിയിരുന്നു. ഓരേ കാറ്റഗറിയിലും ഓരേ ശമ്പള സ്കെയിലിലും വ്യത്യസ്ത ഡിപ്പാർട്ട്മെന്‍റിലും ജോലി ചെയ്യുന്നവരെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി സംവരണം നിശ്ചയിക്കുന്നത് തെറ്റല്ലെന്ന് സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.