ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി തിരിമറിയിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ ഒരുകാലത്തും സർക്കാർ സംരക്ഷിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങൾക്കെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രതിപക്ഷം പുറമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘വിഷയത്തിൽ ഗൗരമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയിൽ ദേവസ്വം ബോർഡും വകുപ്പും സ്വീകരിച്ച നിലപാട്. ഒരു കുറ്റവാളികളെയും സംരക്ഷിക്കാൻ നിന്നിട്ടില്ല. ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം ഇവിടെ പറയുന്നില്ല. അന്വേഷണം സിബിഐ നടത്തണമെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന്റെ പിന്നിലും രാഷ്ട്രീയമുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയിൽ ഇങ്ങനെയൊക്കെ കാണിക്കുന്നത്’, മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഇന്നും ശബരിമല വിഷയത്തിൽ പ്രതിപക്ഷം സഭ വിട്ടു. ദേവസ്വം വകുപ്പ് മന്ത്രി രാജിവെക്കുവരെ സഭ നടപടികളുമായി സഹകരില്ലെന്ന് നിലപാടിലാണ് പ്രതിപക്ഷം. ചോദ്യോത്തരവേളക്കിടെയും ഭരണ- പ്രതിപക്ഷ അംഗങ്ങൾ സഭയിലേക്കിറങ്ങി. പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തിയതോടെ ഇതല്ല ജനാധിപത്യം എന്ന് സ്പീക്കർ പറഞ്ഞു.