വടകര എംപി ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. നിയമവശങ്ങളും മൊഴി വിവരങ്ങളും ചൂണ്ടിക്കാട്ടി പാലക്കാട് നോര്‍ത്ത് ടൗണ്‍ സിഐ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം പൊലീസിന് ഇരട്ടത്താപ്പാണെന്ന് പരാതിക്കാര്‍ കുറ്റപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തിയത്. ഷാഫിയും രാഹുലും കൂട്ടുകച്ചവടമാണെന്നും ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. സ്ത്രീവിഷയത്തിൽ ഷാഫി രാഹുലിന്റെ ഹെഡ്മാഷ് ആണെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റേത് ആരോപണമല്ലെന്നും അധിക്ഷേപമാണെന്നും ഷാഫി പറമ്പിൽ എംപി ആരോപിച്ചിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയമെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ഇതാണോ 2026ലെ സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.