വടകര എംപി ഷാഫി പറമ്പിലിനെതിരെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഉന്നയിച്ച ആരോപണത്തിൽ നിയമോപദേശം തേടാന്‍ പൊലീസ്. മൂന്നാം കക്ഷിയാണ് പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ നിയമോപദേശം ഇല്ലാതെ തുടര്‍നടപടി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് പൊലീസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദുമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ഇരുവരുടെയും പരാതി പാലക്കാട് എസ് പി നോര്‍ത്ത് പൊലീസിന് കൈമാറും. ഇ എന്‍ സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തിയത്. ഷാഫിയും രാഹുലും കൂട്ടുകച്ചവടമാണെന്നും ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. സ്ത്രീവിഷയത്തിൽ ഷാഫി രാഹുലിന്റെ ഹെഡ്മാഷ് ആണെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു.
അതേസമയം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയമെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ഇതാണോ 2026ലെ സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.