പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ ആലപ്പുഴയിലെ ഗൺമാൻമാരുടെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി ഓഫീസില്‍ നടന്നത് വന്‍ അട്ടിമറിയെന്ന് റിപ്പോർട്ട്. ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മാറ്റുകയും കേസ് നിലനില്‍ക്കില്ലെന്ന വിധത്തില്‍ ഇത് റഫര്‍ റിപ്പോര്‍ട്ടാക്കുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍. എസ്‌ഐടി സമര്‍പ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ.
മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തലയില്‍ അടിക്കുന്നതും മര്‍ദ്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇല്ലെന്ന് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങള്‍ ഇപ്പോഴത്തെ പ്രത്യേക അന്വേഷണസംഘം കോടതിയെ ഔദ്യോഗികമായി അറിയിച്ചു. എഡിജിപി ഓഫീസിലെ അട്ടിമറി കോടതിയില്‍ എത്തുന്നത് ആദ്യമായാണ്. മര്‍ദന ദൃശ്യങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തു. ആകെയുള്ളത് പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളെന്ന വ്യാജ വിവരം എഴുതി ചേര്‍ത്തെന്ന ഗുരുതര കണ്ടെത്തലാണ് എസ്‌ഐടി കോടതിയെ അറിയിക്കാന്‍ പോകുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ തലയ്ക്കടിച്ചെന്നതായിരുന്നു കേസിലെ പ്രധാന ആരോപണം. ഇതിലും എസ്‌ഐടി സുപ്രധാന കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്. തലയില്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനില്‍ രാജ് നല്‍കിയത് വസ്തുതാപരമായ റിപ്പോര്‍ട്ടായിരുന്നുവെന്നും റെഫര്‍ റിപ്പോര്‍ട്ട് ആക്കി മാറ്റിയെന്ന എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരും മൊഴി നല്‍കിയെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.