തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ടാങ്ക് തകര്‍ന്നു. സമീപപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം ഇരച്ച് കയറി. കുത്താപ്പാടിയിലാണ് സംഭവം. വെള്ളം ഇരച്ച് പുറത്തേയ്ക്ക് ഒഴുകി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
വാട്ടർടാങ്ക് തകർന്നു നിമിഷ നേരം കൊണ്ടാണ് വീണ്ടുകളിലേക്ക് വെള്ളം കയറിയത്. 1.38 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 1.10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്.
വാഷിങ്‌മെഷീന്‍, കമ്പ്യൂട്ടര്‍, മോട്ടര്‍, ഫ്രിഡ്ജ്, അടക്കം ചില വീടുകളില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായി. മതില്‍ തകര്‍ന്നുവീണ് വീടിന് പുറത്ത് നിര്‍ത്തിയിട്ട കാറിന് നാശനഷ്ടം സംഭവിച്ചു. അടുത്തിടെ പുതുക്കി പണിത റോഡ് തകര്‍ന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴുകി പോകുകയും ചെയ്തു.
കൊച്ചി നഗരത്തിലെ 80 ശതമാനം ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം നടക്കുന്നത് ഇവിടെ നിന്നാണ്. വാട്ടര്‍ടാങ്ക് തകര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും. തമ്മനം, കടവന്ത്ര, വൈറ്റില, കലൂര്‍, പനമ്പിള്ളിനഗര്‍, പാലാരിവട്ടം, പേട്ട, സൗത്ത് തുടങ്ങിയ ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണമാകും മുടങ്ങുക.