അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനാൽ താൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്ന് നടൻ മണിയൻപിള്ള രാജു. കാർ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണം നൽകുകയായിരുന്നു നടൻ. അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുമെന്നും നടൻ വ്യക്തമാക്കി.
‘സിസിടിവി ദൃശ്യങ്ങൾ ഞാൻ കണ്ടു. ഞാൻ ഈ അപകടത്തിൽ തെറ്റുകാരനല്ല. സ്വന്തമായി ഡ്രൈവർ ഇല്ല. ദീർഘദൂര ഓട്ടത്തിന് മാത്രമേ ഡ്രൈവറെ ഉപയോഗിക്കാറുള്ളൂ. പതിയെയാണ് ഞാൻ വണ്ടി ഓടിക്കാറുള്ളത്. പൊന്നുപോലെയാണ് വണ്ടി സൂക്ഷിക്കുന്നത്. ഒരു അവാർഡ് ചടങ്ങിന് പോയിട്ട് തിരികെവരികയായിരുന്നു. വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്. ക്ലബ്ബിൽ നിന്ന് ഇറങ്ങിയപ്പോൾ റോഡ് ശൂന്യമായിരുന്നു. പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല. ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി. അല്ലെങ്കിൽ ഞാൻ തെറ്റുകാരനായേനെ’ എന്ന് നടൻ പറഞ്ഞു.
വണ്ടി തട്ടിയപ്പോൾ ഞാൻ ആകെ പേടിച്ചുപോയി. ഇറങ്ങാൻ പറ്റിയില്ല. ഉടനെ ഞാൻ ക്ലബ്ബിൽ വിളിച്ച് പറഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞു. വീട്ടിൽ ആരുമില്ലെന്നും രാവിലെ എത്താമെന്നും അറിയിച്ചു. അപകടത്തിൽപ്പെട്ട കുട്ടികൾ വേഗം രക്ഷപ്പെടട്ടെ. അവരെ പോയി കാണണം. ബൈക്കിനും കാറിനും നല്ല ചെലവ് വരും. അവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല’ മണിയൻ പിള്ള രാജു പറഞ്ഞു.
അതേസമയം, കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. റോഡിലേക്ക് ഇറങ്ങിയ കാറിന്റെ മുന്‍വശത്തു വേഗത്തിലെത്തിയ ബൈക്ക് വന്നിടിക്കുന്നതാണ് ദൃശ്യത്തിൽ. ഒരു കാറും രണ്ട് ബൈക്കുകളും കടന്നു പോയതിനു ശേഷമാണ് നടൻ റോഡിലേക്ക് കാര്‍ ഇറക്കിയത്. കാര്‍ റോഡിന്റെ മുക്കാല്‍ ഭാഗത്തോളം വന്നതിന് ശേഷമാണ് വേഗത്തിലെത്തിയ ബൈക്ക് കാറിന്റെ മുന്‍വശത്ത് ഇടിക്കുന്നത്. അപകടത്തിനു ശേഷം തകർന്ന ബമ്പറുമായി രാജു കാര്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.
എന്നാൽ ദൂരെനിന്നു തങ്ങൾ കാര്‍ കണ്ടിരുന്നുവെന്നും അപ്പോള്‍ തന്നെ ഹോണ്‍ അടിച്ചിരുന്നുവെന്നും പരുക്കേറ്റ സൂരജ് പറഞ്ഞു. ഹോണ്‍ കേട്ട് കാര്‍ നിര്‍ത്തിയിരുന്നു. മുന്നോട്ട് പോകാൻ പറ്റുമെന്നാണ് കരുതിയത്. അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് കാര്‍ മുന്നോട്ട് എടുത്ത് ഇടിക്കുകയും ഇതോടെ റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നുവെന്നും സൂരജ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.