പനി കൂടി ആശുപത്രിയിലായിട്ടും കമല്‍ സാര്‍ ആദ്യം ചോദിച്ചത് ഷൂട്ടിനെ കുറിച്ച്, പാതിരാത്രിയായാലും ഒരു പരാതിയും ഷൈന്‍ പറയില്ല; നിര്‍മ്മാതാവിന്റെ കുറിപ്പ്

സംവിധായകന്‍ കമലിനും നടന്‍ ഷൈന്‍ ടോമിനും ഒപ്പം സിനിമ ചെയ്ത അനുഭവങ്ങള്‍ പങ്കുവച്ച് ‘വിവേകാനന്ദന്‍ വൈറലാണ്’ ചിത്രത്തിന്റെ നിര്‍മ്മാതാവ് നെടിയത്ത് നസീബ്. കമലിനോടും സിനിമയോടുമുള്ള ആരാധനയെ കുറിച്ചും ഒരു സംവിധായകന്‍ എന്ന നിലയില്‍ കമലിന്റെ മികവിനെ കുറിച്ചും നിര്‍മ്മാതാവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വാചാലനാവുന്നുണ്ട്. ഒപ്പം തന്നെ ഷൈന്‍ ടോം ചാക്കോയുടെ ഡെഡിക്കേഷനെ കുറിച്ചും നിര്‍മ്മാതാവ് പറയുന്നുണ്ട്. പാതിരാത്ി ആയാലും ഒരു പരാതിയുമില്ലാതെ ഷൂട്ട് തീര്‍ക്കും എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

നിര്‍മ്മാതാവിന്റെ കുറിപ്പ്:

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ലക്ഷദ്വീപില്‍ നിന്ന് പ്ലസ് ടു തോറ്റ ഒരു പയ്യന്‍ ട്യൂഷന് ചേരുന്നതിനായി കൊച്ചിയിലേക്ക് വന്ന സമയം, അന്ന് കൊച്ചി നഗരത്തില്‍ നിറഞ്ഞ് നിന്ന് പോസ്റ്ററായിരുന്നു സ്വപ്നക്കൂടിന്റേത്. പൃഥിയും ചാക്കോച്ചനും ജയസൂര്യയും മീരയും ഭാവനയും നിറഞ്ഞ് നിന്ന പോസ്റ്റര്‍. അന്നത്തെ യൂത്തിനിടയില്‍ ട്രെന്റ് സെറ്ററായ കറുപ്പിനഴക് പാട്ടിന്റെ സീനായിരുന്നു പോസ്റ്റര്‍!

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ സ്വപ്നം കണ്ട ആ പയ്യന് അതേ സ്വപ്നകൂട് സിനിമ സംവിധാനം ചെയ്ത സംവിധായകന്റെ പടം നിര്‍മ്മിക്കാന്‍ ഭാഗ്യം ലഭിച്ചു, അതാണ് ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രം. മലയാളത്തിലെ മികച്ച സിനിമകള്‍ സംവിധാനം ചെയ്ത കമല്‍ സാറിനെ പോലെ സീനിയറായ ഒരു സംവിധായകന് ഒപ്പം വര്‍ക്ക് ചെയ്തത് മികച്ച ഒരനുഭവം ആയിരുന്നു.

നിങ്ങള്‍ക്ക് ഒക്കെ അറിയുന്നപോലെ തിയറ്ററുകള്‍ ഒന്നുമില്ലാത്ത ലക്ഷദ്വീപിലെ കല്‍പേനി ദ്വീപില്‍ നിന്നും വലിയൊരു സ്വപ്നവുമായിട്ടാണ് ഞാന്‍ വരുന്നത്. കച്ചവട ആവശ്യത്തിന് വാപ്പ കൊച്ചിയിലേക്ക് വരുമ്പോള്‍ വെക്കേഷന് എന്നെയും കൂടെ കൂട്ടും അപ്പോള്‍ മാത്രമായിരുന്നു എനിക്ക് പുതിയ സിനിമകള്‍ കാണാന്‍ അവസരം ലഭിച്ചിരുന്നത്. പഠിത്തമെല്ലാം കഴിഞ്ഞതിന് ശേഷം ബാപ്പയുടെ കൂടെ ബിസിനസിനൊപ്പം ചേര്‍ന്ന് പിന്നീട് പ്രവാസിയായി മാറി. 12 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ സിനിമ എന്ന മോഹം എന്നും ഉള്ളില്‍ ഉണ്ടായിരുന്നു. അപ്പോഴാണ് എന്റെ പ്രവാസജീവിതത്തിലും ബിസിനസിലും പാര്‍ട്ണറായ ഷെല്ലിച്ചേട്ടന്‍ സിനിമ എന്ന സ്വപ്നത്തിന് പിന്തുണയുമായി കൂടെകൂടിയത്. അത് എനിക്ക് വലിയൊരു ഊര്‍ജമായിരുന്നു.

അങ്ങിനെയാണ് കമല്‍സാര്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തിന്റെ കഥ ഞങ്ങള്‍ കേള്‍ക്കുന്നത്. ചിത്രം നിര്‍മ്മിക്കാമെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു. ഇക്കാലത്ത് പറയേണ്ട ഒരു മികച്ച കഥയും ഒപ്പം അത് സംവിധാനം ചെയ്യുന്നത് കമല്‍ സാറിനെ പോലൊരു ലെജന്റുമാണെന്നതുമായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ധൈര്യം. സിനിമാ മേഖലയില്‍ പലപ്പോഴും പല കഥകളും കേള്‍ക്കാറുണ്ട്. സിനിമ നിര്‍മ്മാണത്തെ കുറിച്ച് കേട്ടറിഞ്ഞ അനുഭവമായിരുന്നില്ല ഞങ്ങള്‍ക്ക് ഉണ്ടായത്. ഞങ്ങള്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു കമല്‍ സാറും മറ്റുള്ളവരും ഈ സിനിമയോട് കാണിച്ച കമ്മിറ്റ്മെന്റ്.

രാത്രി രണ്ട് രണ്ടര വരെ ഷൂട്ടിംഗ് നീണ്ടുപോയാലും പിറ്റേന്ന് രാവിലെ ആറരയ്ക്ക് കമല്‍സാര്‍ ഫുള്‍ എനര്‍ജിയോടെ ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടാവും. ഇടയ്ക്ക് ഒരു ദിവസം കനത്ത പനിയായിട്ടു കൂടി കമല്‍ സാര്‍ ഷൂട്ടിന് എത്തി. ഞങ്ങള്‍ എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹം മാറിനില്‍ക്കാന്‍ സമ്മതിച്ചില്ല. ഷൂട്ടിന് ഞാന്‍ കാരണം ഒരു തടസമുണ്ടാവരുത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിറ്റേന്ന് പനികൂടി അദ്ദേഹത്തിന് ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. ഡ്രിപ്പ് ഇട്ടത് കാരണം കുറച്ച് സമയം ആശുപത്രിയില്‍ കുറച്ചു സമയം അദ്ദേഹം മയങ്ങിപ്പോയി. എഴുന്നേറ്റപ്പോള്‍ അദ്ദേഹം ആദ്യം ചോദിച്ചത് ഷൂട്ടിനെ കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ഈ കമ്മിറ്റ്മെന്റ് കൊണ്ടാണ് വെറും നാല്‍പത് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായത്.

ഷൈന്‍ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി, ജോണി ചേട്ടന്‍, മഞ്ജു ചേച്ചി, സിദ്ധാര്‍ത്ഥ് ശിവ, സിനു ചേച്ചി, മെറീന, മാലാ പാര്‍വതി തുടങ്ങി മികച്ച അഭിനേതാക്കളാണ് ഈ സിനിമയിലുള്ളത്. ചിത്രീകരണത്തിന് മുമ്പ് പല കഥകളും ഷൈന്‍ ടോം ചാക്കോയെ കുറിച്ച് കേട്ടിരുന്നു. എന്നാല്‍ ഈ കഥകളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു ഷൈന്റെ ഇടപെടല്‍. കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തും എത്ര പാതിരാത്രിയായാലും ഒരു പരാതിയും പറയാതെ ഷൂട്ടിങ് തീര്‍ത്ത ശേഷമായിരിക്കും ഷൈന്‍ പോവുക. അതിലെ ഓരോ ക്രൂമെമ്പേഴ്സും ഇതേപോലെ ഡെഡിക്കേറ്റഡ് ആയിരുന്നു. എടുത്തു പറയേണ്ടവരില്‍ ഒരാള്‍ ഈ സിനിമയുടെ കാമറാമാന്‍ പ്രകാശ് വേലായുധനാണ്. ഇത്രയും കൂളായ ഒരു മനുഷ്യനെ ഞാന്‍ അധികം കണ്ടിട്ടില്ല.

പിന്നെ ഈ ചിത്രീകരണം സമയബന്ധിതമായി തീര്‍ക്കുന്നതിന് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്ന ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബഷീര്‍ ഇക്കയും എ.ഡിമാരും. പിന്നെ ഞങ്ങളുടെ Mr കൂളും കാര്യങ്ങള്‍ മികച്ച രീതിയില്‍ കോര്‍ഡിനേറ്റ് ചെയ്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗീരീഷ് ഏട്ടനും അദ്ദേഹത്തിന്റെ ടീമും, ആര്‍ട്ട് ഡയറക്ടര്‍ ലാലും ടീംസും, സ്‌പോട്ട് എഡിറ്റിംഗ് ടീം, മേക്കപ്പ് ലെജന്‍ഡറി പാണ്ട്യന്‍ അണ്ണന്‍ & ഹെയര്‍ ഡ്രെസ്സര്‍ ജെന്‍സി, ക്യാരക്റ്റര്‍ അനുസരിച് നല്ല കോസ്റ്റിയൂം തന്ന സമീറ സനീഷ് & ടീം /സാബിത്, ലൊക്കേഷനില്‍ നല്ല ഫുഡ് തരുകയും സ്നേഹത്തോടെ വിളമ്പുകയും ചെയ്ത് എന്റെ സഹ പ്രവര്‍ത്തകര്‍ എല്ലാവരെയും ഞാന്‍ സ്നേഹത്തോടെ ഓര്‍ക്കുകയാണ്. കൂടെ ഞങളുടെ കോ-പ്രൊഡ്യൂസഴ്‌സ് കമല്‍ പൂനെ & സുരേഷേട്ടന്‍ SAK ഇവരെയും ഒരുപാട് നന്ദിയോടെ ഓര്‍ക്കുന്നു…

എന്റെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ലക്ഷദ്വീപില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് ഈ സിനിമയില്‍ കാമറയ്ക്ക് മുന്നിലും പിന്നിലുമായി അവസരം നല്‍കാന്‍ കഴിഞ്ഞുവെന്നതാണ്. സിനിമയുടെ വിജയവും പരാജയവുമൊന്നും ആര്‍ക്കും പ്രവചിക്കാനാവില്ല. പക്ഷെ ഒരുകാര്യം എനിക്കുറപ്പാണ് നാളെ അഭിമാനത്തോടെ ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കുന്ന ഓരു സിനിമയായിരിക്കും വിവേകാനന്ദന്‍ വൈറലാണ്.” നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ‘വിവേകാനന്ദന്‍ വൈറലാണ്’ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Latest Stories

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും

മഴക്കാലത്തിന് മുന്നോടിയായി റോഡുകളലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കും മുന്‍ഗണന; പ്രത്യേക സംഘത്തെ നിയോഗിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇത് അത്ര എളുപ്പമല്ല..; അമ്മയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍! ശോഭനയുടെയും നാരായണിയുടെയും ഡാന്‍സ് റീല്‍, വൈറല്‍

IPL 2024: ബിസിസിഐ തന്നെ വിലക്കിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം പ്ലേഓഫില്‍ കയറിയേനെ എന്ന് പന്ത്, അഹങ്കാരമെന്ന് ആരാധകര്‍

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്