ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി, അപ്പോഴാണ് വടക്ക് വീണ്ടും കസേരകളി: ആന്റോ ജോസഫ്

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് അണികളില്‍ പുത്തനുണര്‍വ്വ് നല്‍കി മുന്നേറുമ്പോള്‍ വടക്കേ ഇന്ത്യയില്‍ നടക്കുന്ന അധികാര തര്‍ക്കങ്ങള്‍ അനുചിതമെന്ന് ് നിര്‍മ്മാതാവ് ആന്റോ ജോസഫ്.

കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ടുപോയ ശക്തിയുടെയും പ്രതാപത്തിന്റെയും വീണ്ടെടുപ്പാണ് രാഹുല്‍ സാധ്യമാക്കുന്നത്. രാജസ്ഥാനില്‍ തുടങ്ങി ഐ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് വരെ നീളുന്ന തര്‍ക്കങ്ങളും അതിന്റെ തുടര്‍ച്ചകളും കാണുമ്പോള്‍ താനുള്‍പ്പെടെയുള്ള സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പറയാന്‍ തോന്നുന്നത് ‘കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി’ എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്ബ് എഴുതുന്ന ‘കഥക്കൂട്ട്’ എന്ന പംക്തി മുടങ്ങാതെ വായിക്കാന്‍ ശ്രമിക്കാറുണ്ട്. അപാരമായ ഓര്‍മശക്തിയില്‍ കഥയും കൗതുകവും ചരിത്രവുമെല്ലാം ചാലിച്ചാണ് അദ്ദേഹം ഈ രസക്കൂട്ട് ഒരുക്കുന്നത്. അതുകൊണ്ടുതന്നെ അതില്‍ പരാമര്‍ശിക്കപ്പെടുന്ന പല ഓര്‍മകളും നമ്മുടെ മനസ്സിലും പതിയും. പത്രങ്ങളിലെ രസകരമായ തലക്കെട്ടുകളെക്കുറിച്ചുള്ള കുറിപ്പില്‍ തോമസ് ജേക്കബ്ബ് പങ്കുവെച്ച ഒരെണ്ണം ഓര്‍മവരുന്നു. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ്പോര് ശമിച്ച ഒരുകാലം. ഏറെനാള്‍നീണ്ടു, ആ വെടിനിര്‍ത്തല്‍. പക്ഷേ, അതിനുശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലാംവാര്‍ഷികം ആഘോഷിക്കുന്നതിന്റെ തലേദിവസം വീണ്ടും നേതാക്കളുടെ പ്രസ്താവനായുദ്ധം തുടങ്ങി. അതേക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് മനോരമ നല്‍കിയ തലക്കെട്ടിനെ തോമസ് ജേക്കബ്ബ് പരിചയപ്പെടുത്തുന്നു:’കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി’.

രാജസ്ഥാനില്‍ തുടങ്ങി ഐ.ഐ.സി.സിപ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് നീളുന്ന തര്‍ക്കങ്ങളും അതിന്റെ തുടര്‍ച്ചകളും കാണുമ്പോള്‍ ഞാനുള്‍പ്പെടെയുള്ള സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പറയാന്‍ തോന്നുന്നതും ഈ വാചകം തന്നെയാണ്. ‘കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി’. ഒരു വശത്ത് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അണികളിലും സംഘടനയിലും നവോന്മേഷം ഉണ്ടാക്കി മുന്നേറുമ്പോഴാണ് അങ്ങ് വടക്ക് വീണ്ടും കസേരകളി. രാഹുലിന്റെ യാത്രയിലൂടെ ചുവടുകള്‍ ഒരുമിക്കുകയും രാജ്യം ഒന്നാകുകയും ചെയ്യുമ്പോള്‍ മറ്റൊന്ന് കൂടി സംഭവിക്കുന്നുണ്ട്. അത് കോണ്‍ഗ്രസ് എന്ന സംഘടനയിലേക്കുള്ള രാജ്യത്തിന്റെ പ്രതീക്ഷയര്‍പ്പിക്കലാണ്. രാഹുല്‍ഗാന്ധി നടന്നുപോകുന്നവഴിയില്‍ നിറയുന്നത് ഇന്ത്യയെന്ന രാജ്യത്തിന്റെ വഴിക്കണ്ണുകളാണ്. അദ്ദേഹത്തിന് പിന്നില്‍ വിയര്‍പ്പൊഴുക്കി,വെയിലേറ്റ് നടക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരാണ്. പ്രസ്ഥാനത്തിന്റെ നഷ്ടപ്പെട്ടുപോയ ശക്തിയുടെയും പ്രതാപത്തിന്റെയും വീണ്ടെടുപ്പുകൂടിയാണ് രാഹുല്‍ സാധ്യമാക്കുന്നത്.

അങ്ങനെ പരിവര്‍ത്തനത്തിന്റെ പാതയിലൂടെ ഒരാള്‍ രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് പദയാത്ര നടത്തുമ്പോള്‍ കേവലമായ അധികാരത്തര്‍ക്കത്തിന്റെ പേരിലുള്ള വടക്കേയിന്ത്യന്‍സര്‍ക്കസ് കോണ്‍ഗ്രസിന് ഒട്ടും ഭൂഷണമല്ല. ‘കോണ്‍ഗ്രസ് വീണ്ടും കോണ്‍ഗ്രസായി’ എന്ന നിരാശ പ്രവര്‍ത്തകരിലുണ്ടാക്കുന്ന തളര്‍ച്ച ചെറുതുമല്ല. ദേശീയനേതൃത്വത്തിന്റെ ഇടപെടല്‍ ഫലംകാണാതെ നീളുമ്പോള്‍ അതിന്റെ ആഘാതം നാള്‍ക്കുനാള്‍ കൂടുന്നു. ഭാരത് ജോഡോ യാത്ര കാശ്മീരില്‍ സമാപിക്കുമ്പോള്‍ ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസ് എന്നവികാരത്തിന് കീഴേ ഒരിക്കല്‍ക്കൂടി അണിനിരക്കണമെന്ന കോടിക്കണക്കായ അണികളുടെ ആഗ്രഹത്തിന് വേണം ഹൈക്കമാന്‍ഡ് പ്രഥമപരിഗണ നല്‍കാന്‍. ഇത്തരം പ്രതിസന്ധികള്‍ പലതുനേരിട്ട പാര്‍ട്ടി നേതൃത്വം അതിനനുസരിച്ചുള്ള തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നുതന്നെ പ്രതീക്ഷിക്കാം.

Latest Stories

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ