പതിനഞ്ച് ദിവസത്തെ ഷൂട്ടിന് ആഫ്രിക്കയില്‍ പോയ ഞാന്‍ മൂന്ന് മാസത്തിന് ശേഷമാണ് തിരിച്ചെത്തുന്നത്: അഞ്ജലി

മൂന്ന് മാസത്തിന് ശേഷം ആഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയതിനെ കുറിച്ച് നടി അഞ്ജലി നായര്‍. “ജിബൂട്ടി” എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോയി ലോക്ഡൗണില്‍ കുടുങ്ങിയതിനെ കുറിച്ചും നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനെ കുറിച്ചുമാണ് നടി ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കുന്നത്. എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ദിലീഷ് പോത്തനടക്കമുള്ള അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ജൂണ്‍ ആറിനാണ് നാട്ടിലെത്തിയത്.

അഞ്ജലിയുടെ വാക്കുകള്‍:

കുറേ ദിവസങ്ങള്‍ക്കു ശേഷമാണ് ലൈവില്‍ വരുന്നത്. ഞാനടക്കമുള്ള എഴുപത് പേരടങ്ങുന്ന സംഘമാണ് നാട്ടിലെത്തിയത്. ആറാം തിയതി പുലര്‍ച്ചെയാണ് എത്തിയത്. നിര്‍മ്മാതാവും അദ്ദേഹത്തിന്റെ ഭാര്യയും ബുക്ക് ചെയ്ത ചാര്‍ട്ടഡ് ഫ്‌ളൈറ്റിലാണ് ഞങ്ങള്‍ എത്തിയത്. യാത്ര പുറപ്പെടുന്നതിനു തൊട്ടുമുമ്പ് വരെ നാട്ടിലെത്താനാകുമെന്ന് യാതൊരു വിശ്വാസവുമില്ലായിരുന്നു. കാരണം രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. നിര്‍മ്മാതാവായ ജോബി .പി സാമും ഇന്ത്യന്‍ എംബസ്സിയും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്.

ഞങ്ങളുടെ എല്ലാവരുടെയും ടെംപറേച്ചര്‍ നോക്കി മാസ്‌ക് ഒക്കെ തന്നാണ് വിമാനത്താവളത്തിലേയ്ക്ക് അയച്ചത്. ജിബൂട്ടിയിലെ വില്ലയിലായിരുന്നു താമസം. അവിടെയും ക്വാറന്റീനില്‍ തന്നെയായിരുന്നു. ആരും പുറത്തിറങ്ങിയിട്ടില്ല. അങ്ങനെ വിമാനത്താവളത്തില്‍ എത്തിയപ്പോഴും സാനിറ്റൈസര്‍ വച്ച് സീറ്റൊക്കെ വൃത്തിയാക്കിയിരുന്നു. ഒരു സീറ്റ് ഇടവിട്ടാണ് ഇരുന്നതും. എറണാകുളത്ത് ഇറങ്ങിയപ്പോഴും സുരക്ഷാ പരിശോധന ഉണ്ടായിരുന്നു.

കൊച്ചിയില്‍ എത്തിയപ്പോള്‍, എങ്ങോട്ടാണ് പോകേണ്ടതെന്ന് അവര്‍ അവിടെ നിന്നും ചോദിച്ചിരുന്നു. എന്റെ വീട്ടില്‍ അമ്മയും മകളുമാണുള്ളത്. എനിക്കായി ഒരു റൂം ക്വാറന്റീനിനായി അമ്മ തന്നെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. വീട്ടില്‍ പോകാന്‍ അനുവദിച്ചില്ലെങ്കില്‍ ഒരു ഹോട്ടല്‍ റൂം ഞാന്‍ ബുക്ക് ചെയ്തിരുന്നു. പക്ഷേ അവര്‍ ടാക്‌സി ബുക്ക് ചെയ്ത് വീട്ടില്‍ തന്നെ പോകാന്‍ അനുവദിച്ചു. ഇവിടെ വന്ന് വാര്‍ഡ് കൗണ്‍സിലറെ അറിയിച്ചാല്‍ മതിയെന്ന് പറഞ്ഞു.

ചാര്‍ട്ടഡ് ഫൈറ്റില്‍ വന്നതുകൊണ്ടും ഇത്രയും സുരക്ഷാ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും വീട്ടില്‍ തന്നെ പോയി ക്വാറന്റീനില്‍ ഇരിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി. അങ്ങനെ പുലര്‍ച്ചെ നാല് മണിക്ക് ഞാന്‍ വീട്ടിലെത്തി. അമ്മയാണെങ്കില്‍ ബക്കറ്റില്‍ ഡെറ്റോള്‍, ഉപ്പ് ഒക്കെ ഒഴിച്ച് എന്തോ വെള്ളമൊക്കെ വച്ചിട്ടുണ്ടായിരുന്നു. അത് ഉപയോഗിച്ച് കയ്യും കാലും കഴുകി. ഞാന്‍ തന്നെയാണ് വണ്ടിയില്‍ നിന്നും പെട്ടിയൊക്കെ എടുത്ത് വച്ചത്. അമ്മയെപ്പോലും തൊടാതെ റൂമിലേയ്ക്ക് കയറി. മകളാണെങ്കില്‍ ഉറക്കമായിരുന്നു. അച്ഛന്‍ തറവാട്ടിലും. ഇനിയുള്ള പതിനാല് ദിവസം ഈ റൂമില്‍ തന്നെയാകും.

മകളെ ഒന്നു തൊടാന്‍പോലും പറ്റാതെ കെട്ടിപ്പിടിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. എന്നെപ്പോലെ പലര്‍ക്കും ഈ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാകാം. എന്തായാലും സ്വന്തം വീട്ടിലെത്താന്‍ സാധിച്ചതു തന്നെ വലിയ അനുഗ്രഹം.

ഈ മൂന്ന് മാസം എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ലൂഡോ കളിച്ചും ക്രിക്കറ്റ് കളിച്ചുമൊക്കെയാണ് സമയം ചിലവഴിച്ചത്. ഇടയ്ക്ക് അതിരാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുമായിരുന്നു. വീട്ടില്‍ വന്ന് രണ്ട് ദിവസമായിട്ട് വര്‍ക്കൗട്ട് ഒന്നും തുടങ്ങിയിട്ടില്ല. തടി കുറയ്ക്കാന്‍ വര്‍ക്കൗട്ട് തുടങ്ങണം.

ഇവിടെ വന്നപാടെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലും ഹെല്‍ത്ത് സെന്ററിലും വീട്ടിലെത്തിയകാര്യം അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കൂടെയുള്ള മറ്റുള്ളവര്‍ ഫ്‌ലാറ്റ് ജീവിതം ആയതുകൊണ്ട് പലരും റിസോര്‍ട്ടിലും ഹോട്ടലിലുമൊക്കെയാണ് താമസം.

ശരിക്കും പറഞ്ഞാല്‍ മൂന്ന് മാസത്തിനു ശേഷമാണ് ഞാന്‍ നാട്ടിലെത്തുന്നത്. എന്റെ ആദ്യത്തെ വിദേശയാത്രയായിരുന്നു. അത് ആഫ്രിക്കയിലേയ്ക്കു തന്നെയാകുമെന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വെറും പതിനഞ്ച് ദിവസത്തിനു വേണ്ടി ആഫ്രിക്കയില്‍ പോയ ഞാന്‍ മൂന്ന് മാസത്തിനുേശഷമാണ് തിരിച്ചെത്തുന്നത്. ആഫ്രിക്കയിലെ ജിബൂട്ടി എന്ന സ്ഥലത്തായിരുന്നു ഷൂട്ട്. സിനിമയില്‍ ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷമാണ് ഞാന്‍ ചെയ്തത്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ എസ് ജെ സിനുവിന്റെ ആദ്യ ചിത്രം കൂടിയാണ് ജിബൂട്ടി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക