സംഗീതജ്ഞന്‍ വി.ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ നൂറാം ജന്മദിനത്തില്‍ ഗുരുവിനെ ഓര്‍ത്ത് യേശുദാസ് നടത്തിയ പ്രസംഗം വൈറലാകുന്നു ദക്ഷിണാമൂര്‍ത്തി സ്വാമികളില്ലെങ്കില്‍ യേശുദാസ് എന്ന ഗായകനുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹമുള്ളതു കൊണ്ടാണ് എത്ര ബുദ്ധിമുട്ടുള്ള ഗാനങ്ങളും തനിക്കു പാടാന്‍ സാധിച്ചതെന്നും യേശുദാസ് പറഞ്ഞു.
“എന്റെ അച്ഛനാണ് സംഗീതത്തില്‍ എന്റെ ആദ്യ ഗുരു. അച്ഛനും സ്വാമികളും അഭയദേവും. ഇവര്‍ മൂന്നു പേരും പരസ്പരം മച്ചാ മച്ചാ എന്നും അളിയാ എന്നൊക്കെയാണ് വിളിച്ചിരുന്നത്. ചെറിയ വയസിലാണ് സ്വാമികളുടെ മകള്‍ ഗോമതിയെ കാണുന്നത്. ആദ്യം കാണുമ്പോള്‍ തൊട്ടേ സ്വാമികളുടെ ഒക്കത്താണ്. സ്വാമികളുടെ കയ്യിലുള്ളതെല്ലാം ഇവര്‍ ഊറ്റിയെടുത്തു. ഗോമതി സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്. അച്ഛന്റെ ഒക്കത്തിരുന്നു കൊണ്ട് തന്നെ സംഗീതമെല്ലാം ഊറ്റിയെടുക്കുകയാവും ചെയ്തിട്ടുണ്ടാകുക. ഗുരുവില്‍ നിന്നും കടാക്ഷമായി അറിവു ലഭിക്കുന്നതിനു പരിധികളുണ്ട്. സദാസമയവും അദ്ദേഹത്തോടൊപ്പം നടന്നു നടന്നു സംഗീതത്തെ കൂടുതല്‍ ആഴത്തിലറിയാന്‍ ഗോമതിക്കായി.” യേശുദാസ് പറഞ്ഞു.
യേശുദാസ് ഇത്രയും പറഞ്ഞപ്പോള്‍ സ്വാമികളുടെ മകളും കര്‍ണാടക സംഗീതജ്ഞയുമായ ഗോമതിയുടെ കണ്ണു നിറഞ്ഞു. സ്വാമികളുടെ സംഗീതജ്ഞാനം വാക്കുകളില്‍ ഒതുങ്ങുന്നതെല്ലെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു. “അദ്ദേഹത്തിന്റെ രക്തത്തില്‍ സംഗീതം അലിഞ്ഞു ചേര്‍ന്നിരുന്നു. സ്വപ്നങ്ങള്‍ എന്ന ഗാനം ആലപിക്കാന്‍ കഴിഞ്ഞതു മഹാഭാഗ്യമായി കരുതുന്നു. “സ്വ” എന്ന പദത്തില്‍ തന്നെ ഒളിഞ്ഞിരിക്കുന്ന സംഗീതമുണ്ട്. സ്വന്തം പിതാവിനെ പോലെ തന്നെയായിരുന്നു എനിക്ക് അദ്ദേഹം.”.- യേശുദാസ് പറഞ്ഞു. നിലവില്‍ ദക്ഷിണാമൂര്‍ത്തി വിദ്യാലയ എന്ന പേരില്‍ കര്‍ണാടക സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മകള്‍ ഗോമതി അദ്ദേഹത്തിന്റെ പേരില്‍ വിദ്യാലയവും നടത്തുന്നുണ്ട്.