തുടരും ചിത്രത്തിന് മുമ്പ് ചെയ്യാനിരുന്നത് ‘ടോർപിഡോ’ ആയിരുന്നുവെന്ന് സംവിധായകൻ തരുൺ മൂർത്തി. തുടരുമിന്റെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ടോർപിഡോയുടെ അണിയറപ്രവർത്തനങ്ങൾ നടന്നിരുന്നു എന്നും അപ്രതീക്ഷിതമായാണ് തുടരും ഷൂട്ടിങ്ങിലേക്ക് കടന്നതെന്നുമാണ് രേഖാമേനോന് നൽകിയ അഭിമുഖത്തിൽ തരുൺ മൂർത്തി പറഞ്ഞത്.
‘തുടരും എഴുത്ത് നടക്കുന്ന സമയത്ത് ബിനു പപ്പുവിനൊപ്പം തന്നെ മറ്റൊരു സബ്ജക്ടിൽ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഇതിലേതാണ് ആദ്യം കയറുന്നത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് ക്ലാരിറ്റി ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് തുടരും പ്രൊജക്ട് വന്ന് കയറിയത്. ആദ്യം ‘ടോർപിഡോ’ ആയിരുന്നു മനസിലുണ്ടായിരുന്നത്. അതാണ് അനൗൺസ് ചെയ്യപ്പെട്ട പ്രൊജക്ടും.
അതിന് പിന്നാലെ പോവുന്നതിനിടെയിലാണ് രഞ്ജിത്തേട്ടൻ വിളിച്ച് ലാലേട്ടൻ തുടരും ഏപ്രിലിൽ സ്റ്റാർട്ട് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചത്. ഞാൻ ഒരു നിർമാതാവുമായി കമ്മിറ്റഡ് ആണ്. ബിനു എന്ന സുഹൃത്ത് തിരക്കഥ എഴുതുന്നു. ആഷിക് ഉസ്മാനാണ് നിർമാതാവ്. ഞാൻ ആദ്യം വിളിച്ച് അനുവാദം ചോദിച്ചത് ഇവർ രണ്ടു പേരുടേയും അടുത്താണ്’ എന്ന് തരുൺ മൂർത്തി പറഞ്ഞു.
‘നോർമലി ആഷിക്കേട്ടനെ പോലൊരു നിർമാതാവാണെങ്കിൽ ‘അതെങ്ങനെ ശരിയാവും തരുണേ, എന്റെ ഫ്‌ളാറ്റെടുത്ത് എന്റെ കൈയിൽനിന്ന് അഡ്വാൻസ് വാങ്ങിയിട്ട് വർക്ക് ചെയ്ത സിനിമയല്ലേ’ എന്ന് ചോദിക്കുമായിരുന്നു. അങ്ങനെ ചോദിക്കും, എനിക്ക് പരിചയമുള്ള, നമ്മൾ കേട്ട കഥകളിലെല്ലാം അങ്ങനെയാണ് നിർമാതാക്കൾ എല്ലാവരും. പക്ഷേ, ആഷിക്കിനോട് ഞാനിത് പറഞ്ഞപ്പോൾ മച്ചാനേ മോഹൻലാൽ പടമാണെങ്കിൽ പോയി ചെയ്യ്. മോഹൻലാൽ പടമാണെങ്കിൽ അത് ലൈഫിൽ എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. പോയി ചെയ്തിട്ടു വാ എന്ന് പറഞ്ഞു എന്നും തരുൺ ഓർത്തെടുത്തു.
ബിനുവും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. എന്റെ കൂടെ കട്ടയ്ക്ക് നിന്നാൽ മതി. സിനിമയെന്താണെന്ന് ക്ലാരിറ്റിയുണ്ട്. എനിക്ക് കാര്യങ്ങൾ നിങ്ങൾ അടുപ്പിച്ച് തന്നാൽ മതി, ബാക്കി ഷൂട്ട് ചെയ്‌തെടുക്കുന്നതും ലാലേട്ടനെ പെർഫോം ചെയ്യിപ്പിച്ച് എടുക്കുന്നതും ഞാൻ ഏറ്റു എന്ന് ഞാൻ പറഞ്ഞു. എന്നെ സംബന്ധിച്ച് ഇങ്ങനെയൊരു പ്രൊജക്ട് സംഭവിച്ചതിൽ ഞാൻ ആഷിക്കിനോടും ബിനുവിനോടും നന്ദിയുള്ളവനാണ്’ എന്നും തരുൺ വ്യക്തമാക്കി.