സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ താങ്കള്‍ മരണമാസല്ല, കൊലമാസാണ്: സജി ചെറിയാന് പിന്തുണയുമായി നടന്‍ സുബീഷ്

ഭരണഘടനയെ ആക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനു പിന്തുണയുമായി നടന്‍ സുബീഷ് സുധി. ആലപ്പുഴയില്‍ തന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് അത്താണിയായ മനുഷ്യനാണെന്നും മന്ത്രിയാണെങ്കിലും അല്ലെങ്കിലും ചെങ്ങന്നൂരിന്റെ എംഎല്‍എയായി ജനഹൃദയങ്ങളില്‍ സജി ചെറിയാന്‍ എന്നും ജ്വലിച്ചുനില്‍ക്കുമെന്നും സുബീഷ് പറയുന്നു.

സുബീഷിന്റെ വാക്കുകള്‍:

2013 ലെ ഒരു മേയ് മാസത്തില്‍ ഞാന്‍ ലാല്‍ജോസ് സാറിന്റെ ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്ന പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കിഴക്കിന്റെ വെനീസായ ആലപ്പുഴയാണ് ലൊക്കേഷന്‍. അതേസമയത്താണ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടക്കുന്നത്. അന്ന് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷാണ്. പ്രസിഡന്റ് സ്വരാജേട്ടനാണെന്നാണ് എന്റെ ഓര്‍മ. എന്റെ ഓര്‍മ ശരിയാകണമെന്നില്ല. കാരണം ഹൃദയത്തില്‍ നിന്നുള്ള എഴുത്തുകള്‍ക്ക് പലപ്പോഴും തെറ്റുകള്‍ പറ്റാം.

ഞാന്‍ എപ്പോഴും ഹൃദയം കൊണ്ടുമാത്രമേ സംസാരിക്കാന്‍ ശ്രമിക്കാറുള്ളൂ. അത്തരം ഹൃദയത്തില്‍ തൊട്ട അനുഭവങ്ങളുണ്ടാകുമ്പോഴേ ഞാന്‍ സൈബറിടത്തില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ഒരിക്കലും എന്റെ ലാഭത്തിനുവേണ്ടി ഞാന്‍ നിങ്ങളോടു കള്ളം പറയാറില്ല. ഇത് ഹൃദയത്തില്‍നിന്നു വരുന്ന സത്യസന്ധമായ വാക്കുകളാണ്. എന്റെ ഓര്‍മ വച്ച് ഞാന്‍ തുടരുന്നു. അങ്ങനെയിരിക്കെ ഞാന്‍ ആലപ്പുഴ ലൊക്കേഷനിലുണ്ടെന്നറിഞ്ഞപ്പോള്‍ എന്റെ ജീവിതത്തില്‍ നിഴല്‍ പോലെ കൂടെയുള്ള ടി.വി.രാജേഷേട്ടന്‍ സ്വരാജേട്ടനുമൊത്ത് സെറ്റില്‍ വന്നു. ഇവര്‍ക്കൊപ്പം അന്നത്തെ സംഘാടകസമിതി ചെയര്‍മാന്‍ (എന്റെ ഓര്‍മ ശരിയല്ലെങ്കില്‍ ക്ഷമിക്കണം) സജി ചെറിയാന്‍ എന്ന വ്യക്തിയും ഉണ്ടായിരുന്നു. ഞാന്‍ കൊണ്ടുവന്ന ടാക്‌സി കാറില്‍ ഇവര്‍ 3 പേരും കയറി.

അന്നാണെങ്കില്‍ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പ്രധാനപ്പെട്ട ഒരു പരിപാടി നടക്കാനുമുണ്ട്. യാത്രയിലുടനീളം മുഖം നോക്കാതെ കൃത്യമായ നിലപാടുകള്‍ പറയുന്ന, കര്‍ക്കശക്കാരനായ ഒരു മനുഷ്യനെ എനിക്ക് സജി ചെറിയാനില്‍ കാണാന്‍ കഴിഞ്ഞു. ശരിക്കു പറഞ്ഞാല്‍ ആദ്യ കാഴ്ചയില്‍ സജി ചെറിയാനെ എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. കാര്‍ക്കശ്യക്കാരനായ, സ്വന്തം കാര്യങ്ങള്‍ നോക്കുന്ന ഒരു മനുഷ്യനാണ് എന്നാണ് തോന്നിയത്. ലൊക്കേഷനിലെത്തിയപ്പോള്‍ ലാല്‍ജോസ് സര്‍, ചാക്കോച്ചന്‍, ജോജു ഏട്ടന്‍, ഇര്‍ഷാദ്ക്ക എന്നിവരൊക്കെ ഇറങ്ങി വന്ന് ടിവിആറിനെയും സ്വരാജേട്ടനെയും കാണുകയും സംസാരിക്കുകയും ചെയ്തു.

അപ്പോഴൊന്നും സ്വന്തം നാട്ടുകാരനായ ചാക്കോച്ചന്‍ മുമ്പിലുണ്ടായിരുന്നിട്ടു പോലും സജി ചെറിയാന് അതിലൊന്നും വലിയ ആവേശമുള്ളതായി തോന്നിയില്ല. അദ്ദേഹം മാറി നിന്നുകൊണ്ട് സമ്മേളന കാര്യങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് വിളിച്ചന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ പറയുന്ന പരിപാടിക്ക് സംസ്ഥാന സെക്രട്ടറിയെയും പ്രസിഡന്റിനെയും എത്രയും പെട്ടെന്ന് പങ്കെടുപ്പിക്കുക എന്നല്ലാതെ സിനിമ ഷൂട്ടിങ് കാണുകയോ താരങ്ങളെ പരിചയപ്പെടുകയോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ താല്‍പര്യം. പോകാന്‍ ധൃതിയുണ്ടെന്ന കാര്യം ടിവിആറും സ്വരാജേട്ടനും പറയുകയും ചെയ്തിരുന്നു. പക്ഷേ എന്റെ സ്‌നേഹനിര്‍ബന്ധത്തിന് വഴങ്ങിയാണ് അവരിവിടെയെത്തിയത്. ഞാനഭിനയിക്കുന്ന ലൊക്കേഷനിലേക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടാണ് അവര്‍ വന്നത്.

പക്ഷേ സജി ചെറിയാനെന്ന സംഘാടക സമിതി ചെയര്‍മാന് കൃത്യമായ നിലപാടുണ്ടായിരുന്നു. അവസാനമായി ഞാന്‍ അദ്ദേഹത്തെ കാണുന്നത് അവിടുന്നാണ്.
പിന്നീട് ആലപ്പുഴ രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായ മനുഷ്യന്‍. ആലപ്പുഴയില്‍ എനിക്കുള്ള ഒരുപാട് സുഹൃത്തുക്കള്‍ക്ക് അത്താണിയായ മനുഷ്യന്‍. ഭരണഘടനയെക്കുറിച്ച് എനിക്ക് ആധികാരികമായി ഒന്നുമറിയില്ല .പക്ഷേ സജി ചെറിയാന്‍ സാധാരണ മനുഷ്യന്റെ ആത്മതാളങ്ങളില്‍ മതിമറക്കുന്ന മനുഷ്യനാണ്. നിങ്ങള്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ഇനി ഉണ്ടായാലും ഇല്ലെങ്കിലും സധാരണക്കാരന്റെ ഹൃദയത്തില്‍ ഇന്‍ക്വിലാബായ് നിങ്ങള്‍ അലയടിക്കും. നിങ്ങള്‍ മന്ത്രിയാണെങ്കിലും അല്ലെങ്കിലും ചെങ്ങന്നൂരിന്റെ എംഎല്‍എയായി ജനഹൃദയങ്ങളില്‍ ജ്വലിക്കും. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായ നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്. മനുഷ്യ സ്‌നേഹിയാണ്. നല്ലൊരു കമ്യൂണിസ്റ്റാണ്. നിങ്ങളെ സ്‌നേഹിക്കുന്ന മനുഷ്യരുടെ മനസ്സില്‍ താങ്കള്‍ മരണമാസല്ല കൊലമാസാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക