മിഠായിയോ മറ്റോ ആകുമെന്ന് കരുതി അതിനെ കുറിച്ച് അന്വേഷിച്ചതുമില്ല, അയാള്‍ തന്ന ആ പൊതി തുറന്നപ്പോഴാണ് ഞെട്ടിയത്: പ്രജേഷ് സെന്‍

ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ വി.പി സത്യന്റെ ജീവിതം ഇതിവൃത്തമാക്കി ഒരുക്കിയ ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രജേഷ് സെന്‍ മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ജയസൂര്യ നായകനായി എത്തിയ ചിത്രം 2018ല്‍ ആണ് റിലീസ് ചെയ്തത്. ചിത്രം പ്രദര്‍ശനത്തിനെത്തി നാല് വര്‍ഷം പിന്നിടുമ്പോള്‍ വെള്ളം സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍.

പ്രജേഷ് സെന്നിന്റെ കുറിപ്പ്:

വെള്ളത്തിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ നടക്കുകയാണ്. അന്ന് തളിപ്പറമ്പിനടുത്തുള്ള പൂമംഗലം സ്‌കൂളിലാണ് ലൊക്കേഷന്‍. ഷൂട്ടിന്റെ തിരക്കുകളില്‍ നില്‍ക്കുന്നതിനിടെ ഷൂട്ടിംഗ് കാണാന്‍ വന്ന ആളുകള്‍ക്കിടയില്‍ നിന്നും ഒരു മധ്യവയസ്‌കന്‍ അടുത്തു വന്ന് കെട്ടിപ്പിടിച്ചു. കുറച്ച് സമയം സംസാരിക്കണം എന്നു പറഞ്ഞു. ക്യാപ്റ്റനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഉള്ളില്‍ തട്ടിയ സിനിമയാണെന്നും ഒരുപാട് തവണ കണ്ടെന്നും പറഞ്ഞു.

സംസാരിക്കാനുണ്ടെന്ന് പറഞ്ഞെങ്കിലും വികാരവായ്പു കൊണ്ട് അധികമൊന്നും സംസാരിച്ചില്ല. ഒരു കടലാസ് പൊതി കയ്യില്‍ തന്ന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞു. തിരക്കൊഴിയുമ്പോള്‍ വിശദമായി സംസാരിക്കാം ഇവിടെ കാണില്ലേ എന്ന് ഞാന്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞത് കേട്ടോ എന്നറിയില്ല. ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ ആ പൊതി എവിടെയോ വെച്ച് മറന്നു.

മിഠായിയോ മറ്റോ ആകുമെന്ന് കരുതി അന്വേഷിച്ചതുമില്ല. കുറച്ചു കഴിഞ്ഞ് യൂണിറ്റിലെ ആരോ ആ പൊതി കൊണ്ടു തന്നു. ഞാന്‍ അത് പോക്കറ്റിലിടുകയും ചെയ്തു. രാത്രി മുറിയിലെത്തി തുറന്നപ്പോഴാണ് ഞെട്ടിപ്പോയത്. ഒരു സ്വര്‍ണ മോതിരമായിരുന്നു അത്. ക്യാപ്റ്റന്റെ പേരില്‍ കിട്ടിയ അമൂല്യ സമ്മാനം. സത്യേട്ടനോടും ക്യാപ്റ്റനോടുമുള്ള ആ സ്‌നേഹ സമ്മാനം ഇന്നും ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്.

എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹത്തെ വീണ്ടും കാണുകയാണെങ്കില്‍ തിരിച്ചു കൊടുക്കണം. ആ സ്‌നേഹത്തേക്കള്‍ വലിയ സമ്മാനം വേറെന്തുണ്ട് അല്ലേ? ക്യാപ്റ്റന്റെ ആദ്യ ഷോ കവിത തിയേറ്ററില്‍ കണ്ടിറങ്ങിയപ്പോഴും സത്യേട്ടന്റെ ആരാധകനായ ഒരു വൃദ്ധന്‍ ഇതു പോലെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു പോയ അനുഭവം നേരത്തെ പങ്കുവച്ചിരുന്നല്ലോ. എവിടെപ്പോയാലും ഒരാളെങ്കിലും ക്യാപ്റ്റനെക്കുറിച്ച് സംസാരിക്കാതിരിക്കാറില്ല.

അങ്ങനെ അപരിചിതരായ നൂറു കണക്കിന് ആളുകളുടെ സ്‌നേഹം ഇപ്പോഴും അനുഭവിക്കുകയാണ്. മുന്നോട്ടുള്ള യാത്രക്ക് അതുതരുന്ന ഊര്‍ജം ചെറുതല്ല. ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായനായ, ഫുട്‌ബോള്‍ പ്രേമികളുടെ ഏറ്റവും പ്രിയങ്കരനായ സത്യേട്ടനോടുള്ള സ്‌നേഹത്തിന്റെ ഒരു ചെറിയ പങ്കാണ് എനിക്കും കിട്ടുന്നതെന്ന ബോധ്യമുണ്ട്.

ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത സത്യേട്ടന്‍ എന്റെ ജീവിതത്തിന്റെയും ഒരു പ്രധാന ഭാഗമാണിന്ന്. അനിതച്ചേച്ചിയും സത്യേട്ടനുമായി അടുപ്പമുള്ള ഓരോരുത്തരും പറഞ്ഞറിഞ്ഞത് വെള്ളിത്തിരയിലെത്തിച്ചു എന്നതിനപ്പുറം ഒരു വലിയ ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. സത്യേട്ടന്‍ എപ്പോഴും കൂടെയുണ്ട്. ഇന്ന് ക്യാപ്റ്റന്‍ ഇറങ്ങി നാല് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

സംവിധായകനും എഴുത്തുകാരനും എന്ന നിലയില്‍ എന്നെ അടയാളപ്പെടുത്തിയ സിനിമയാണ് ക്യാപ്റ്റന്‍. അനിതേച്ചി, ഗുരുനാഥന്‍ സിദ്ധിഖ് സര്‍, ജയേട്ടന്‍, പ്രൊഡ്യൂസര്‍ ജോബി ചേട്ടനും ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്‍സും നന്ദി മനസില്‍ സൂക്ഷിക്കുന്നു.

ആദരണീയനായ മമ്മൂക്ക, ആന്റോ ജോസഫ് ചേട്ടന്‍, അനു സിത്താര, സിദ്ധിക്ക, റോബി രാജ്, നൗഷാദ്, ബിജിത്ത്, ശ്രീകുമാറേട്ടന്‍ അങ്ങനെ ക്യാപ്റ്റന്‍ ടീമിലെ ഓരോരുത്തരോടും വീണ്ടും വീണ്ടും നന്ദി. കൂടെ നിന്നവരോട്, പിന്തുണച്ചവരോട്, ക്യാപ്റ്റനെ നെഞ്ചോട് ചേര്‍ത്ത ആസ്വാദകരോടു കൂടി. ഒരുപാട് സ്‌നേഹം.

ക്യാപ്റ്റന്റെ തിരക്കഥ ലിപി പബ്ലിഷേഴ്‌സ് വഴി പുറത്തിറക്കിയിരുന്നു. അത് വായിച്ചും ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. എല്ലാവരോടും നന്ദി. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വെള്ളം വിജയപ്പിച്ചതും പ്രിയപ്പെട്ട പ്രേക്ഷകരാണ്. പുതിയ ചിത്രങ്ങളായ മേരി ആവാസ് സുനോയും സീക്രട്ട് ഓഫ് വിമണും റിലീസിന് ഒരുങ്ങുകയാണ്. കോ ഡയറക്ടറായി പ്രവര്‍ത്തിച്ച, റോക്കട്രി ദ നമ്പി എഫക്ട് എന്ന ബഹുഭാഷാ ചിത്രവും ജൂലൈ ഒന്നിനെത്തും. പിന്തുണയ്ക്കണം. അനുഗ്രഹിക്കണം.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും