‘ചോക്ലേറ്റ്’ എന്ന പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും നേരിട്ട ദുരനുഭവത്തെ തുടര്‍ന്നാണ് താന്‍ സിനിമ വേണ്ടെന്ന് വച്ചതെന്ന് മിമിക്രി കലാകാരനായ മനോജ് ഗിന്നസ്. ചിത്രത്തില്‍ ചാക്യാര്‍ കൂത്തുകാരന്റെ വേഷത്തിലാണ് മനോജ് അഭിനയിച്ചത്. കടുത്ത അപമാനവും അവഗണനയുമായിരുന്നു ചിത്രത്തിന്റെ സെറ്റില്‍ തനിക്ക് നേരിടേംണ്ടി വന്നത്. ഷൂട്ടിങ് നിര്‍ത്തിയ കാര്യം തന്നോട് പറഞ്ഞില്ല, ഭക്ഷണം കഴിക്കുന്നിടത്ത് നിന്നും ആട്ടിപ്പായിച്ചു എന്നൊക്കെയാണ് മനോജ് വെളിപ്പെടുത്തിയിരിക്കുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിലാണ് മനോജ് സംസാരിച്ചത്.
മനോജ് ഗിന്നസിന്റെ വാക്കുകള്‍:
സിനിമയോടുള്ള താല്‍പര്യം കുറയാന്‍ കാരണം ‘ചോക്ലേറ്റ്’ സിനിമയാണ്. അതില്‍ ചാക്യാര്‍കൂത്ത് കലാകാരനായാണ് ഞാന്‍ അഭിനയിച്ചത്. രാജന്‍ പി. ദേവ് സര്‍ കോളജില്‍ വരുന്ന രംഗത്തിലാണ് ഞാന്‍ പ്രത്യക്ഷപ്പെടുന്നത്. സോഹന്‍ സീനുലാല്‍ വിളിച്ച്, ‘മനോജേ നീ ഒരു ചാക്യാര്‍ കൂത്തുകാരന്‍ ആവാന്‍ നാളെ വരുമോ?’ എന്നു ചോദിച്ചു. ‘ചാക്യാര്‍ കൂത്ത് എനിക്കറിയില്ല ഞാന്‍ ഓട്ടം തുള്ളലൊക്കെ’യാണ് എന്ന് പറഞ്ഞപ്പോള്‍ ‘എടാ അതൊക്കെ മതീടാ, നീ ചെയ്യും. നീ ഒരു മേക്കപ്പ് മാനേയും കൂട്ടി ഇങ്ങ് വാ’ എന്ന് സോഹന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് എന്റെ നാട്ടിലെ ഒരു ചാക്യാര്‍ കൂത്ത് കലാകാരനെയും കൂട്ടി വെളുപ്പിന് അഞ്ച് മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ വന്നു.
രാവിലെ ഏഴ് മണി ഒക്കെ ആയപ്പോഴേക്കും മേക്കപ്പ് ഇട്ടു. ചാക്യാര്‍ കൂത്ത് വേഷം കെട്ടികഴിഞ്ഞാല്‍ സാധാരണ കസേരകളില്‍ ഇരിക്കാന്‍ സാധിക്കില്ല. സ്റ്റൂളില്‍ മാത്രം ഇരിക്കാന്‍ കഴിയുകയുള്ളു. രാവിലെ എടുത്ത ആദ്യ ഷോട്ട് എന്റെയാണ്. എന്റെ ഭാഗം എടുക്കുന്നതിന് വേണ്ടി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് ഓഡിറ്റോറിയം മൊത്തം നിറഞ്ഞു. ഷൂട്ടിങ് തുടങ്ങി ഒരു ക്ലോസ് എടുക്കാം എന്നൊക്കെ പറഞ്ഞ് പതിയെ അവര്‍ എല്ലാം പാക്ക് ചെയ്യുകയാണ്. ഏതോ ഒരു ആര്‍ട്ടിസ്റ്റിന് തിരക്കുള്ളത് കാരണം ഈ രംഗത്തിന്റെ ബാക്കി പിന്നെയാണ് എടുക്കുന്നത്. അത് എനിക്ക് അറിയില്ല. ലൊക്കേഷനില്‍ നിന്ന് വണ്ടിയൊക്കെ പോയി.
ഷൂട്ടിങ് ഇനി വൈകുന്നേരമേ ഉള്ളുവെന്ന് എന്നോട് ആരും പറയുന്നില്ല. ഞാന്‍ ഇങ്ങനെ നില്‍ക്കുകയാണ്, കയര്‍ പുറകില്‍ കെട്ടിവച്ചിരിക്കുന്നതിനാല്‍ ബാത്ത്‌റൂമില്‍ പോലും പോകാന്‍ പറ്റില്ല. അങ്ങനെ നിന്ന് നിന്ന് 12 മണിയായി. രാവിലെ ഏഴ് മണിക്ക് നടന്നതാണ് ഇത് എന്നോര്‍ക്കണം. തുടര്‍ന്ന് ഉച്ചയോടെ ഭക്ഷണം എത്തി. അവിടെ നിന്നും ഞാനൊരു പ്ലേറ്റ് എടുത്തതും അവിടെ ഉണ്ടായിരുന്ന ഒരാള്‍ എന്നെ ഓടിച്ചു. ‘പോടാ അവിടുന്ന്. അപ്പുറത്ത് പോയി കഴിക്ക്’ എന്ന് പറഞ്ഞ് ഒച്ചയിട്ടു. ഞാന്‍ നോക്കിയപ്പോള്‍ അവിടെ കോളേജ് പിള്ളേര്‍ ഭക്ഷണത്തിനായി ഇടികൂടുകയാണ്. ഈ വേഷത്തില്‍ എനിക്ക് അവിടെ പോയി ഭക്ഷണം കഴിക്കാനാകില്ല.
എനിക്ക് ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് പ്ലേറ്റ് അവിടെ ഇട്ടതും പട്ടണം ഷാ എന്ന് പറയുന്ന മേക്കപ്പ്മാന്‍ എന്നെ കണ്ടു. അദ്ദേഹം എന്ത് പറ്റിയെന്ന് തിരക്കുകയും ഞാന്‍ നടന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. അതോടെ അദ്ദേഹം ‘ഇത് ആരാണെന്ന് അറിയുമോ. അയാള്‍ ഈ മേക്കപ്പ് ഇങ്ങനെയൊക്കെ ഇട്ടുകൊണ്ടാണ് തനിക്ക് മനസിലാകാത്തത്’ എന്നൊക്കെ പറഞ്ഞു. അപ്പോള്‍ അയാള്‍ സോറിയൊക്കെ പറഞ്ഞു. എന്തൊക്കെ ആയാലും ഇനി ഞാന്‍ ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞ് വീണ്ടും ഒരു രണ്ടര മണിക്കൂര്‍ സെറ്റില്‍ ആ വേഷത്തില്‍ ഇരുന്നു.
ഇനിയും ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ലെന്ന് മനസിലായതോടെയാണ് വേഷം അഴിച്ച് തിരികെ റൂമിലേക്കു പോകുന്നത്. എന്നാല്‍ അന്നേ ദിവസം രാത്രി 12 മണിക്ക് സോഹന്‍ വീണ്ടും വിളിച്ചു. ‘എവിടെയുണ്ട് വാ ഷൂട്ട് തുടങ്ങാം’ എന്നു പറഞ്ഞു. ഇനി ഞാന്‍ വരില്ല, എന്ത് സിനിമയാണെന്നു പറഞ്ഞാലും വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നോട് ഒരു വാക്ക് നിങ്ങള്‍ക്കു പറയാമായിരുന്നു. ഇനി ഇതെല്ലാം അഴിച്ചു വച്ചോളൂ, രാത്രി എട്ടു മണിക്കാണ് ഇനി ഷൂട്ട് ഒള്ളൂ എന്നു പറഞ്ഞാല്‍ ഞാന്‍ പോരില്ലേ. എന്നോട് ഇത് ആരും പറഞ്ഞില്ല, ഞാനിത് അഴിക്കാതെ രണ്ടര മൂന്ന് മണിക്കൂര്‍ ഇരുന്നില്ലേ. ചേട്ടാ ഒരു ഷോട്ട് എടുത്തുവച്ചതല്ലേ എന്ന് എല്ലാവരും പറഞ്ഞു.
പക്ഷേ അപ്പോഴേക്കും ഞാന്‍ വിളിച്ചുകൊണ്ടു വന്ന മേക്കപ്പ്മാന്‍ തിരിച്ചുപോയിരുന്നു. ഷൂട്ടിങ് വണ്ടിയും വന്നു കിടക്കുന്നു. എല്ലാവരും ഞാന്‍ വരുന്നതും നോക്കിയിരിക്കുന്നു. അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാന്‍ തന്നെ സ്വയം മേക്കപ്പിട്ട് അവിടെ ചെന്ന് അഭിനയിച്ചു. ഇങ്ങനെയുള്ള ചെറിയ തിക്തമായ അനുഭവം സിനിമയോടു നിന്നുണ്ടായി. പിന്നെയൊരു ആഗ്രഹം മനസിലുണ്ടായത് സിനിമ ചെയ്യണം എന്നതാണ്. അത് ഞാന്‍ ചെയ്യും. വാശിയല്ല, അതൊരു ആഗ്രഹമാണ്.