ജീവിതത്തിലാദ്യമായി നേരില്‍ കണ്ട സിനിമാ നടന്‍ മുരളി, എനിക്ക് സിനിമയിൽ അസ്ഥിരാവസ്ഥയുണ്ട്: ദിവ്യ പ്രഭ

ടിവി സീരിയലുകളിലൂടെയും, സിനിമയിൽ സഹതാരവുമായി കരിയർ തുടങ്ങി ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന താരമാണ് ദിവ്യ പ്രഭ. ജോഷി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ലോക്പാലി’ലൂടെയായിരുന്നു ദിവ്യ പ്രഭയുടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി തുടങ്ങിയ ദിവ്യ പ്രഭയ്ക്ക് ശ്രദ്ധേയമായൊരു വേഷം ലഭിക്കുന്നത് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലായിരുന്നു.

പിന്നീട് കമ്മാര സംഭവം, പ്രതി പൂവൻകോഴി, തമാശ, മാലിക്, അറിയിപ്പ്, ഫാമിലി തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമാവാൻ ദിവ്യയ്ക്ക് കഴിഞ്ഞു. അതിൽ തന്നെ അറിയിപ്പിലെ പ്രകടനത്തിന് എഴുപത്തിയഞ്ചാമത് ലോകാർണോ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള നാമനിർദേശവും ലഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ വേഷമിട്ട പായൽ കപാഡിയയുടെ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ദിവ്യ പ്രഭ.

താൻ ആദ്യമായി നേരിൽ കാണുന്ന സിനിമ താരം മുരളിയാണെന്നാണ് ദിവ്യ പ്രഭ പറയുന്നത്. കൂടാതെ അച്ഛൻ എപ്പോഴും നല്ല സിനിമകൾ തനിക്ക് കാണിച്ചു തരുമായിരുന്നുവെന്നും, എന്നാല്‍ ഇത്ര വലിയൊരു നേട്ടം കാണാന്‍ അദ്ദേഹമില്ല എന്നാണ് ദിവ്യ പ്രഭ പറയുന്നത്.

“സംവിധായകന്‍ പ്രിയനന്ദന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. ഞാന്‍ ജീവിതത്തിലാദ്യമായി നേരില്‍ കണ്ട സിനിമാ നടന്‍ ഭരത് മുരളിയാണ്. മുംബൈയില്‍ നടന്ന നെയ്ത്തുകാരന്റെ പ്രീമിയറില്‍ വച്ചായിരുന്നു. ഞാനും അച്ഛനും പ്രിയനന്ദനനൊപ്പമാണ് അന്ന് മുംബൈയിലേക്ക് പോയത്. അവിടെ വച്ച് മുരളിയങ്കിളിനെ പരിചയപ്പെടുത്തി. നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് അച്ഛന്‍ എനിക്ക് കാണിച്ചു തരുമായിരുന്നു. ഞാന്‍ അഭിനയത്തില്‍ എന്തെങ്കിലുമൊക്കെ നേടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ഇത്ര വലിയൊരു നേട്ടം കാണാന്‍ അദ്ദേഹമുണ്ടായില്ല.

ഞാന്‍ സ്വതന്ത്രയായാണ് ജീവിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളുണ്ട്. സിനിമയില്‍ ഞാന്‍ ഇതുവരേയും ആരോടും അവസരം ചോദിച്ചിട്ടില്ല. ഓഡിഷനുകള്‍ക്ക് പോവുകയാണ് പതിവ്. എപ്പോഴും ഒരു അസ്ഥിരാവസ്ഥയുണ്ട്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ വരുമെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ്.

അവസരം ചോദിക്കുന്നതാണ് നല്ലതെന്നാണ് ഇപ്പോള്‍ തോന്നുന്നത്. മമ്മൂക്ക പറഞ്ഞതു പോലെ സിനിമയ്ക്ക് നമ്മളെയല്ല നമ്മള്‍ക്ക് സിനിമയെയാണ് ആവശ്യം. അവസരം ചോദിക്കാനുള്ള ആത്മവിശ്വാസം ഇപ്പോഴാണ് ഉണ്ടായത്. എളുപ്പത്തില്‍ എല്ലാം നേടാനായാല്‍ പിന്നെ അതിലൊരു സുഖമില്ലല്ലോ.” എന്നാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ദിവ്യ പ്രഭ പറഞ്ഞത്.

അതേസമയം 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓർ പുരസ്കാരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പ്രഭ, അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”