' എന്റെ മുഖപ്രസംഗങ്ങള്‍'- കാലത്തെ അഗാധമായി സ്പര്‍ശിക്കുന്ന പുസ്തകം

വര്‍ത്തമാന പത്രങ്ങളിലെ മുഖപ്രസംഗങ്ങള്‍ പലതും കാലത്തിന് നേരെ പിടിച്ച കണ്ണാടികളായിരുന്നു. ഭരണകൂടങ്ങളെപ്പോലും ഇളക്കി മാറ്റാന്‍ കഴിയുന്ന ശക്തി പലപ്പോഴും അവയ്കുണ്ടായിരുന്നു. തീപ്പൊള്ളുന്ന വാക്കുകള്‍ കൊണ്ടും ചിലപ്പോഴൊക്കെ വാക്കുകള്‍ക്ക് പകരം മൗനം നിറച്ചും മുഖപ്രസംഗങ്ങള്‍ വായനക്കാരുടെ ചിന്തകളുടെ ഉദ്ദീപിപ്പിക്കുകയും, അലോസരപ്പെടുത്തുകയും അവരെ കൂടുതല്‍ ജാഗ്രതയുളളവരാക്കുകയും ചെയ്തിരുന്നു.

മാധ്യമ രംഗത്തും കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ നിയമ രംഗങ്ങളിലും വലിയ സംഭാവനകള്‍ നല്‍കിയ ഡോ. സെബാസ്ററ്യന്‍ പോളിന്റെ ‘എന്റെ മുഖപ്രസംഗങ്ങള്‍’ എന്ന പുസ്തകം കേരളവും ഇന്ത്യയും ലോകവും പ്രക്ഷുബ്ധമായിരുന്ന ഒരു കാലത്തിന്റെ നേര്‍ സാക്ഷ്യമാണ്. 92-93 വര്‍ഷങ്ങളില്‍ കൊച്ചിയിലെ പ്രമുഖ പത്രമായിരുന്ന കേരളാ ടൈംസിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്ന കാലത്ത് അദ്ദേഹം എഴുതിയ മുഖപ്രസംഗങ്ങളാണ് ഇപ്പോള്‍ സമാഹരിച്ച് പുസ്തകമാക്കിയിരിക്കുന്നത്. ഈ കാലയളവില്‍ എഴുതിയ എഴുന്നൂറോളം മുഖപ്രസംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 208 മുഖപ്രസംഗങ്ങളാണ് ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇന്ത്യ എന്ന രാഷ്്ട്രത്തെ സംബന്ധിച്ചിടത്തോളം തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങള്‍ ചരിത്രപരമായ ഒരു ദശാസന്ധിയാണ്. ലോക സാമൂഹ്യക്രമത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ കാലമാണ് തൊണ്ണൂറുകളുടെ ആദ്യ വര്‍ഷങ്ങള്‍. ബി ജെ പി ഇന്ത്യയിലെ വലിയ രാഷ്ട്രീയ ശക്തിയായി മാറിയത്. ബാബറി മസ്ജിദിന്റെ ധ്വംസനത്തോടെ ഫാസിസം അതിന്റെ ഏറ്റവും കരാളമായ മുഖം പ്രദര്‍ശിപ്പിച്ചത്, സാമ്പത്തിക ഉദാരവല്‍ക്കരണത്തിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുതിയ തലങ്ങളിലേക്കു സഞ്ചരിച്ചത,് ഇവയെല്ലാം തൊണ്ണൂറുകളുടെ പ്രഥമപാദത്തില്‍ അടയാളപ്പെടുത്തപ്പെട്ടതായിരുന്നു. അതേ സമയം സോവിയ്റ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ലോക സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ ക്രമത്തിലുണ്ടായ മാറ്റങ്ങളും തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളെ ചരിത്രപ്രധാനമാക്കി തീര്‍ത്തു.

പ്രവാചക തുല്യമായ മനസോടെയാണ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഈ മുഖപ്രസംഗങ്ങളുടെ രചന നിര്‍വ്വഹിച്ചതെന്ന് ഇവയിലൂടെ കടന്ന് പോകുമ്പോള്‍ നമുക്ക് ബോധ്യമാകും. ഇന്ത്യയെ ഇന്ന് ഗ്രസിച്ചിരിക്കുന്ന വര്‍ഗീയ ഫാസിസത്തെക്കുറിച്ചും, അത് രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാനുള്ള സാധ്യതയെക്കുറിച്ചുമെല്ലാം മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുന്നേ തന്നെ വ്യക്തമായ സൂചന നല്‍കാന്‍ തന്റെ മുഖപ്രസംഗങ്ങളിലൂടെ ഡോ.സെബാസ്റ്റ്യന്‍ പോളിന് കഴിഞ്ഞു. പാഠപുസ്‌കങ്ങളുടെ കാവി വല്‍ക്കരണത്തെക്കുറിച്ചും, ആര്‍ എസ് എസ് ആശയങ്ങള്‍ അവയില്‍ കുത്തിനിറക്കാനുള്ള ശ്രമത്തെക്കുറിച്ചും, നമ്മള്‍ ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ടല്ലോ. എന്നാല്‍ മുപ്പത് കൊല്ലം മുമ്പ് തന്റെ മൂര്‍ച്ചയേറിയ നിരവധി മുഖപ്രസംഗങ്ങളിലൂടെ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വരാന്‍ പോകുന്ന ഈ വിപത്തിന്റെ സൂചനകള്‍ വായനക്കാര്‍ക്ക് നല്‍കിയിരുന്നു. 1993 ഫെബ്രുവരി 6 ന് അദ്ദേഹമെഴുതിയ മുഖപ്രസംഗത്തില്‍ ഇങ്ങനെ സൂചിപ്പിക്കുന്നു ‘ ആര്‍ക്കും ഉരുട്ടാന്‍ പാകത്തില്‍ ഉരുകിക്കിടക്കുന്ന മെഴുകല്ല ചരിത്രം. ഉറയ്കാത്ത മനസുകളെ ഉതപ്പിക്കുന്ന ചരിത്ര പഠനത്തിലൂടെ ഒരു തലമുറയെ സ്വന്തം ഹിന്ദുത്വ പദ്ധതിയില്‍ വികലമായി വാര്‍ത്തെടുക്കാനുള്ള ദുഷ്ടപദ്ധതി കണ്ടറിഞ്ഞു തകര്‍ക്കപ്പെടണം’ ഇന്നും ഒരു പക്ഷെ നാളെകളിലും പ്രസക്തമാകുന്ന വാക്കുകള്‍. കാലങ്ങള്‍ക്കപ്പുറത്തേക്ക് ദര്‍ശിക്കാന്‍ കഴിയുന്ന ഇത്തരം പത്രാധിപന്‍മാര്‍ അപൂര്‍വ്വവും കേരളം പോലുള്ള സമൂഹങ്ങളില്‍ അത്യപൂര്‍വ്വവുമാണ്.

തന്നെ വിസ്മയിപ്പിച്ച അതുല്യരായ മൂന്നു പ്രത്രാധിപന്‍മ്മാരുടെ ചരിത്ര പ്രസിദ്ധമായ മൂന്ന് മുഖപ്രസംഗങ്ങളും ഈ പുസ്തകത്തിന്റെ അവസാനത്തില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ ചേര്‍ത്തിട്ടുണ്ട്. ഗാന്ധിജി കൊല്ലപ്പെട്ട ദിവസം വൈകീട്ട് ഇന്ത്യന്‍ എക്സ്പ്രസിന് വേണ്ടി പോത്തന്‍ ജോസഫ് തെയ്യാറാക്കിയ ‘ സെയിന്റെ് ആന്റ് സേജ്’ നെഹ്റു മരിച്ചപ്പോള്‍ ഫ്രാങ്ക് മൊറൈയസ് ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ‘ ജ്യുവല്‍ ഓഫ് ഇന്ത്യ’ സിക്കിമിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചപ്പോള്‍ ബി ജി വര്‍ഗീസ് ഹിന്ദു സ്ഥാന്‍ ടൈംസിലെഴുതിയ കാഞ്ചന് ജംഗ ഹിയര്‍ വീ കം എന്ന മുഖപ്രസംഗവുമാണ് ചേര്‍ത്തിരിക്കുന്നത്.

പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്കോ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ മാത്രമല്ല, 90 കളിലെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്ന ഏത് വ്യക്തിക്കും ഈ പുസ്തകം വലിയ മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എറണാകുളത്തെ ലാവണ്യ ബുക്സാണ് പുസ്തകം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. 375 രൂപയാണ് വില. ലാവണ്യ ബുക്സ്, പ്രൊവിഡന്‍സ് റോഡ് കൊച്ചി- 682018 എന്നവിലാസത്തില്‍ പുസ്തകം ലഭ്യമാകും ,9447225899, 9747710689 എന്നീ നമ്പറുകളില്‍ വിളിച്ചാലും പുസ്തകം ലഭിക്കും.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി